ഗാസ: ഗാസയില്‍ രക്ഷാപ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ ആക്രമിച്ച് പതിനഞ്ച് പേരെ കൊന്ന സംഭവത്തില്‍ മുന്‍ നിലപാട് തിരുത്തി ഇസ്രയേല്‍. ആദ്യ റിപ്പോര്‍ട്ട് നല്‍കിയയാള്‍ക്ക് തെറ്റ് പറ്റിയെന്നാണ് ഇസ്രയേല്‍ വിശദീകരണം. വാഹനവ്യൂഹം ഹെഡ്‌ലൈറ്റുകളോ ബീക്കണോ തെളിയിക്കാതെയാണ് സഞ്ചരിച്ചതെന്ന വാദം ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊളിഞ്ഞതോടെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നിലപാട് മാറ്റം.
ശനിയാഴ്ചയാണ് ആക്രമണം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം വിശദമാക്കിയത്. കഴിഞ്ഞ മാസമാണ് ഗാസയുടെ തെക്കന്‍ മേഖലയിലെ റാഫയില്‍ പലസ്തീന്‍ വാഹന വ്യൂഹം ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്. 15ഓളം ആരോഗ്യ പ്രവര്‍ത്തകരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. അന്വേഷണം തുടരുകയാണെന്നും സംഭവം മറച്ചുവയ്ക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചില്ലെന്നും യുഎന്നിനെ അറിയിച്ചെന്നുമാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ശനിയാഴ്ച ന്യൂ യോര്‍ക്ക് ടൈംസാണ് ബീക്കണ്‍ ലൈറ്റ് അടക്കമുള്ളവയോടെ വരുന്ന വാഹനവ്യൂഹത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഇസ്രയേല്‍ വെടിവയ്പില്‍ 15 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്നാണ് യുഎന്‍ വിശദമാക്കുന്നത്. എന്നാല്‍ 14 പേര്‍ മരിച്ചതായും ഒരാള്‍ രക്ഷപ്പെട്ടതായുമാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടക്കുഴിമാടത്തിലാണ് ഇസ്രയേല്‍ സൈന്യം കുഴിച്ച് മൂടാന്‍ ശ്രമിച്ചെന്നാണ് പാലസ്തീന്‍ അവകാശപ്പെട്ടത്. ശനിയാഴ്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവം വീണ്ടും പരിശോധിക്കുമെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്.
Post a Comment