കൽപ്പറ്റ: വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി സ്മാർട്ട് കാർഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിലൂടെ ദുരന്ത ബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്യാൻ സൗകര്യമൊരുക്കും. ഏപ്രിൽ മുതൽ 6 മാസത്തേക്ക് സാധനങ്ങൾ വാങ്ങാൻ 1000 രൂപ കൂപ്പൺ നൽകുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതർ നൽകേണ്ട സമ്മതപത്രത്തിലെ പിശക് പരിഹരിച്ചു. പാക്കേജ് അംഗീകരിച്ചാൽ നിലവിലെ വീടും ഭൂമിയും സറണ്ടർ ചെയ്യണം എന്നത് തിരുത്തി. വീട് മാത്രം സറണ്ടർ ചെയ്താൽ മതി. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. ടാറ്റ കമ്പനിയുടെ സഹായത്തോടെ വൈത്തിരിയിൽ 7 കോടി രൂപ മുതൽ മുടക്കിൽ ട്രോമ കെയർ നിർമിക്കും. ദുരന്ത ബാധിതർക്കുള്ള തുടർ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കും. ദുരന്തത്തിൽ കാണാതാവുകയും പിന്നീട് മരിച്ചതായി കണക്കാക്കുകയും ചെയ്തവരുടെ മരണ സർട്ടിഫിക്കറ്റ് നാളെ മുതൽ വിതരണം ചെയുമെന്നും മന്ത്രി അറിയിച്ചു.
എല്ലാവർക്കും തുല്യമായിട്ട് മാത്രമേ സഹായം വിതരണം ചെയ്യുകയുള്ളൂവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സമ്മതപത്രം ഒപ്പിട്ടുവെന്ന് കരുതി ഭാവിയിൽ എന്തെങ്കിലും അധികമായി നൽകാൻ തീരുമാനിച്ചാൽ കിട്ടാതിരിക്കില്ല. എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സർക്കാരിനെതിരെ അപ്പീലുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി രാജൻ പറഞ്ഞു.
Post a Comment