ലഖ്നോ: മാർച്ച് 14 വെള്ളിയാഴ്ച ഹോളി ആഘോഷം നടക്കുന്നതിനാല്‍ അടുത്തുള്ള പള്ളിയില്‍ ജുമുഅ നമസ്കരിക്കാൻ ലഖ്നോ ഈദ്ഗാഹ് ഇമാം മൗലാന ഖാലിദ് റാഷിദ് ഫറൻഗി മഹലി മുസ്‍ലിംകളോട് നിർദേശിച്ചു.
ലഖ്നോ ജുമാ മസ്ജിദില്‍ 12.45ന് പകരം അന്നേദിവസം ജുമുഅ രണ്ടുമണിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഒഴികെ ഹോളി ദിവസം ജുമുഅ സമയം 2.30 ആയി നിശ്ചയിക്കണമെന്ന് ഓള്‍ ഇന്ത്യ മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‍വി ബറേല്‍വി അഭ്യർഥിച്ചു. നോമ്ബുകാലത്ത് ക്ഷമ കൈക്കൊള്ളണമെന്നും ഏതെങ്കിലും കുട്ടിയോ അറിവില്ലാത്തവരോ നിങ്ങളുടെ മേല്‍ നിറം വിതറിയാല്‍ തർക്കത്തിന് നില്‍ക്കാതെ വീട്ടില്‍ പോയി കഴുകണമെന്നും അദ്ദേഹം നിർദേശം നല്‍കി. ഉച്ചക്ക് 2.30 വരെയാണ് പ്രധാന ഹോളി ആഘോഷ പരിപാടികള്‍.
ഹോളിയും റമദാനിലെ വെള്ളിയാഴ്ചയും ഒത്തുവരുന്നതിനാല്‍ സംഘർഷമുണ്ടാകാതിരിക്കാൻ അധികൃതർ ജാഗ്രതയിലാണ്. പ്രധാന സ്ഥലങ്ങളില്‍ അധിക സേനാവിന്യാസം നടത്തും. താല്‍പര്യമില്ലാത്തവരുടെ മേല്‍ നിറം വിതറരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതിനിടെ ഹോളി വർഷത്തില്‍ ഒരിക്കലേ ഉള്ളൂവെന്നും ജുമുഅ എല്ലാ ആഴ്ചയും ഉണ്ടെന്നും ഹോളി നിറങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കില്‍ വീട്ടിലിരിക്കണമെന്നും സംഭല്‍ സർക്കിള്‍ ഓഫിസർ അനുജ് ചൗധരി കഴിഞ്ഞ ദിവസം സമാധാനസമിതി യോഗത്തില്‍ പറഞ്ഞത് വിമർശനത്തിനിടയാക്കി. ഇത്തരം പക്ഷപാത നിലപാട് പൊലീസ് ഉദ്യോഗസ്ഥർക്ക് ചേർന്നതല്ലെന്നാണ് വിമർശനം.
Post a Comment