ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന വിവാദ പ്രസ്താവന പിൻവലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും മുഴുവനും കൊടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഹൃദയത്തിൽ നിന്നും വന്ന പ്രസ്താവനയാണെന്നും നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെനന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. എങ്കിൽ മാത്രമെ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകു എന്നും അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്രവർഗങ്ങളുടെ കാര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പലതവണ ഈ ആഗ്രഹം താൻ പ്രധാനമന്ത്രിയോട് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.
ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതർ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന അഭിപ്രായപ്രകടനവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. ഡൽഹി മയൂർ വിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കണമെന്നുമാണ് സുരേഷ് ഗോപി അങ്ങ് ഡൽഹിയിൽ പറഞ്ഞിരിക്കുന്നത്. കൂടെ മറ്റൊന്ന് കൂടിയുണ്ട്. ആദിവാസി വകുപ്പ് തനിക്ക് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവത്രേ. തന്റെ ഈ ആഗ്രഹം പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവത്രേ.
ആദിവാസി വിഭാഗത്തിനായി നേരത്തെ മുതൽ ശബ്‌ദമുയർത്തുന്ന വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറയുന്നു. ഈ വിഭാഗത്തിന് മാറ്റം വരണമെങ്കിൽ ഉന്നതകുലജാതരായ ആളുകൾ ആദിവാസി വകുപ്പുകളുടെ ചുമതലയിലേക്ക് വരണം. മുന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകളുടെ ചുമതലയിലേക്ക് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആളുകൾ വരണം. ഇത്തരം ജാനാധിപത്യമായ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകണമെന്നുമാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ഗോത്രവിഭാഗത്തിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ആ വകുപ്പ് ലഭിക്കുകയെന്നും സുരേഷ് ഗോപി പറയുന്നു.
പരാമർശം വിവാദമായതോടെ നിരവധി പേരാണ് പരാമര്ശത്തെ എതിർത്ത് രംഗത്തെത്തിയത്. വിവാദ പരാമർശത്തിനൊപ്പം കേരളത്തെ പരിഹസിക്കുന്നതുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗമെന്നാണ് ആക്ഷേപം ഉയരുന്നത്. സുരേഷ് ഗോപി പറഞ്ഞത് വംശീയത തന്നെയാണ്. ഈ സവർണ മനോഭാവം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതുമല്ല. അതേസമയം ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ കെ രാധാകൃഷ്ണൻ എം പിയും രംഗത്തെത്തി. പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നാണ് കെ രാധാകൃഷ്ണൻ പറഞ്ഞത്.
രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞ് നടപ്പാണ് പണിയെന്നും കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും കെ രാധാകൃഷ്ണൻ ചോദിച്ചു. കേരളത്തെ തകർക്കുന്ന നിലപാടാണ് സുരേഷ് ഗോപിയുടേത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും കെ രാധാകൃഷ്ണൻ എം പി കുറ്റപ്പെടുത്തി.
Post a Comment