കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാൽ എന്താണ് കുഴപ്പമെന്ന് കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസ്സിൻറെ ഉടമയാണ് ഞാൻ. ആശങ്ക ഇല്ല. കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം കെപിസിസി നേതൃമാറ്റം ഉടനെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കെ സുധാകരനെ മാറ്റി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റമെന്നാണ് സൂചന.
അതിനിടെ കേരളത്തിലെ സംഘടനയിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചിരുന്നു. കെ സുധാകരനെ ബോധ്യപ്പെടുത്തി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടി.
Post a Comment