Join News @ Iritty Whats App Group

'നിയമവിരുദ്ധം, ഷെറിന്‍റെ മോചനം അനുവദിക്കരുത്, ടിപി കേസിലെ കുറ്റവാളികൾക്കും അവസരമാകും'; ഗവർണറോട് ചെന്നിത്തല


തിരുവനന്തപുരം: ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വ​ദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല ​ഗവർണർക്ക് കത്ത് നൽകി. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.


മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്ന് മാത്രമല്ല തടവിൽ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.



കണ്ണൂർ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാർശ പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടായിരിക്കുന്നത്. യുഎസിൽ നിന്നു മടങ്ങിയെത്തിയ ഭാസ്കര കാരണവരെ മരുമകളും മൂന്ന് ആൺസുഹൃത്തുക്കളും ചേർന്നാണ് 2009 നവംബർഎട്ടിനു കൊലപ്പെടുത്തിയത്. 2010 ജൂൺ‌ 11 ന് മാവേലിക്കര അഡിഷണൽ ആൻഡ് സെഷൻസ് കോടതി (ഫാസ്റ്റ് ട്രാക്ക്) പ്രതികൾക്കു മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ചു. കഴിഞ്ഞ 14 വർഷങ്ങൾക്കിടെ 500 ദിവസത്തോളം ഷെറീന് പരോൾ അനുവദിച്ചിരുന്നു. അതിനിടെയാണ് മുൻഗണനകൾ ലംഘിച്ച് ഷെറിൻറെ ജയിൽമോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ വന്നത്. ഇതു മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. 20, 25 വർഷം വരെ തടവു ശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറീനെ മോചിപ്പിക്കാൻ മന്ത്രിസഭ ​ഗവർണറോടു ശുപാർശ ചെയ്തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു.



ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കാരണവരുടെ കുടുംബാം​ഗങ്ങളും നാട്ടുകാരും ശക്തമായി രം​ഗത്തു വന്നിട്ടുണ്ട്. കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ​ഗൂഢ ബന്ധത്തിന്റെ മറവിലാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി ഷെറിനെ വിടുതൽ ചെയ്യാൻ ശുപാർശ ചെയ്തത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കടക്കം ഈ ഇളവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ശുപാർശകൾക്ക് ​ഗവർണർ അം​ഗീകാരം നൽകിയാൽ കുറ്റവാളികൾക്കു പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്കു വെല്ലുവിളിയുമാകുമെന്നു മാത്രമല്ല 58 വെട്ടേറ്റ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരൻ കേസിൽ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവർക്കും പുറത്തിറങ്ങാൻ അവസരമൊരുക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലിൽ ഒപ്പിടരുതെന്നും ചെന്നിത്തല ​ഗവർണർക്കു നൽകിയ കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group