Join News @ Iritty Whats App Group

'പ്രധാനമന്ത്രി വയനാട്ടിൽ വന്നതിന്‍റെ കാശ് കൂടെ ഇനി കേരളം കൊടുക്കേണ്ടി വരുമോ'; ചോദ്യവുമായി മന്ത്രി പി രാജീവ്


കൊച്ചി: പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്‍റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന ചോദ്യവുമായി മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകും. ടൗൺഷിപ്പ് നിർമ്മാണം എന്നതിൽ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാൽ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, വയനാട് ദുരന്തത്തിൽ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നാണ് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്സിൽ കുറിച്ചു. പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐ ക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകൾക്കായി കോടികൾ ചെലവഴിക്കുന്ന സർക്കാർ വയനാടിലെ ജനങ്ങൾക്കായി ഒന്നും നൽകാത്തത് എന്തുകൊണ്ടെന്നും മുൻ കേന്ദ്രമന്ത്രി ചോദിച്ചു. 


എന്നാല്‍, ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ്. തെറ്റായ പ്രചാരണമാണ്. പത്ര വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വിവിധ വകുപ്പുകൾ സഹായം നൽകുമ്പോൾ അതിനുള്ള പണം നൽകണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ പണം കൊടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ കടുത്ത പ്രതിഷേധമാണ് കേരളം ഉയര്‍ത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group