Join News @ Iritty Whats App Group

സംബൽ സംഘർഷത്തിൽ മസ്ജിദ് കമ്മറ്റിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ


ലക്നൌ: ഉത്തർപ്രദേശിലെ സംബൽ സംഘർഷത്തിൽ മസ്ജിദ് കമ്മറ്റിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മസ്ജിദിന്റെ യഥാർത്ഥ ഘടനയിൽ നിന്നും മാറ്റം വരുത്തിയെന്നും നിലത്തും ഭിത്തിയിലും അറ്റകുറ്റ പണികൾ നടത്തിയെന്നുമാണ് ആരോപണം. സർവേ നടപടികൾക്ക് വന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരോപിക്കുന്നത്.  

നവംബർ അവസാന വാരത്തിൽ ഷാഹി ജമാ മസ്ജിദിൽ സർവേയ്ക്കെത്തിയ അഭിഭാഷക സംഘത്തിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസ് വെടിവയ്പിൽ 3 പേരാണ് കൊല്ലപ്പെട്ടത്. സംബൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗൾ ഭരണ കാലത്ത് ക്ഷേത്രം തകർത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രീംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയിൽ സംബൽ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സർവേയ്ക്ക് നിയോഗിച്ചത്. സർവേയ്ക്കെത്തിയ സംഘത്തിന് നേരെ സർവേയെ എതിർക്കുന്ന ആളുകൾ മൂന്ന് കൂട്ടമായി തിരിഞ്ഞ് വിവിധ വശങ്ങളിൽ നിന്നും കല്ലെറിഞ്ഞു. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കും തീയിട്ടു. 

സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസിന് വെടിയുതിർക്കേണ്ടി വന്നിരുന്നു. സംഘർഷത്തിനിടെയിലും സമിതി സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. അതേസമയം ഒരു പള്ളിക്ക് എതിരെ കൂടി കോടതിയെ സമീപിച്ചു വിഎച്ചപി. സംഭൽ മസ്ജിദിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ബുദൗൻ മസ്ജിദ് ശിവ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ് എന്ന് കാണിച്ചാണ് വിഎച്ച്പി പ്രാദേശിക കോടതിയെ സമീപിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group