Join News @ Iritty Whats App Group

‘രാജസ്ഥാൻ ജയം തുണയായി’; സിപിഎം ദേശീയ പാർട്ടി തന്നെ, 2033 വരെ ഭീഷണിയില്ല

രാജസ്ഥാനിൽ ജയിച്ചതോടെ സിപിഎം ദേശീയ പാർട്ടി പദവിയിൽ മാറ്റമില്ലാതെ തുടരും. 2033 വരെ ദേശീയ പാർട്ടി എന്ന നിലയിൽ സിപിഎമ്മിന് ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ 4 സംസ്‌ഥാനങ്ങളിൽ സിപിഎമ്മിന് സംസ്ഥാന പാർട്ടി പദവിയുള്ളത് കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. അതേസമയം ബംഗാളിൽ 2026 ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ് ഉള്ളത്.

സികാറിലെ ജയത്തോടെ സിപിഎമ്മിന് രാജസ്ഥാനിൽ കൂടി സംസ്‌ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിൻ്റെ അടിസ്‌ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്‌നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്‌ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്‌ഥാന പാർട്ടി പദവിയുണ്ട്.

ദേശീയതലത്തിൽ സിപിഎം 4 സീറ്റും സിപിഐ 2 സീറ്റും സിപിഐ എംഎൽ 2 സീറ്റുമാണ് നേടിയിരിക്കുന്നത്. കേരളത്തിൽ ഒന്നിന് പുറമേ തമിഴ്‌നാട്ടിൽ രണ്ടിടത്തും രാജസ്‌ഥാനിൽ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്‌ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്‌നാട്ടിൽ മധുര, ഡിണ്ടിഗൽ മണ്ഡലങ്ങളിലാണ് ജയിച്ചത്. മധുരയിൽ എസ്. വെങ്കിടേശൻ 2 ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു.

ഡിണ്ടിഗലിൽ ആർ. സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. തമിഴ്‌നാട്ടിലെ തിരുപ്പൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് സിപിഐയുടെ ജയം. നാഗപട്ടണത്ത് വി.സെൽവരാജ് 2 ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരിൽ കെ.സുബ്ബരായൻ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തിൽ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തിൽ രാജാറാം സിങ് എന്നീ സിപിഐ എംഎൽ സ്‌ഥാനാർഥികൾ വിജയിച്ചു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായിരുന്നു പാർട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group