ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരഭിച്ചു. 96 ലോക്‌സഭാ മണ്ഡലങ്ങളിലായി17.7 കോടി ജനങ്ങളാണ് ഇന്ന് വിധി നിര്‍ണയിക്കുന്നത്. ആന്ധ്രപ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രയിലെയും തെലങ്കാനയിലെയും മൊത്തം സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്.
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ, മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ആന്ധ്രപ്രദേശിലെ 175 മണ്ഡലങ്ങളിലെയും ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തെലങ്കാനയിലെ പോളിങ്ങ് സമയം വര്‍ധിപ്പിച്ചിട്ടുണ്ട്.
ആകെ 1717 സ്ഥാനാര്‍ഥികളാണ് 96 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നത്. 8.97 കോടി പുരുഷന്മാരും 8.73 കോടി സ്ത്രീകളും വിധി നിര്‍ണയിക്കും. 85 വയസിന് മുകളിലുള്ള 12.49 ലക്ഷം വോട്ടര്‍മാരും, ഭിന്നശേഷിക്കാരായ 19.99 ലക്ഷം പേരും വീടുകളിലിരുന്ന് വോട്ട് ചെയ്യും. 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് സുഗമമാക്കാന്‍ സജ്ജമാക്കിയത്. നിലവില്‍ മൂന്ന് ഘട്ടം വരെയുള്ള വോട്ടെടുപ്പുകളില്‍ 283 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് പൂര്‍ണമായിരിക്കുന്നത്.
നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ
1) ആന്ധ്രാപ്രദേശ്: 25 ൽ 25 മണ്ഡലങ്ങളിലും
2) ബീഹാർ: 40 മണ്ഡലങ്ങളിൽ 5
3) ജാർഖണ്ഡ്: 14 മണ്ഡലങ്ങളിൽ 4
4) മധ്യപ്രദേശ്: 29 മണ്ഡലങ്ങളിൽ 8
5) മഹാരാഷ്ട്ര: 48 മണ്ഡലങ്ങളിൽ 11
6) ഒഡീഷ: 21 മണ്ഡലങ്ങളിൽ 4
7) തെലങ്കാന: 17ൽ 17 മണ്ഡലങ്ങളിലും
8) ഉത്തർപ്രദേശ്: 80 മണ്ഡലങ്ങളിൽ 13
9) പശ്ചിമ ബംഗാൾ: 42 മണ്ഡലങ്ങളിൽ 8
10) ജമ്മു കശ്മീർ: 5 മണ്ഡലങ്ങളിൽ 1
Post a Comment