Join News @ Iritty Whats App Group

ഗുജറാത്തിലെ ഗെയിമിംഗ് സെന്ററില്‍ വന്‍ തീപ്പിടുത്തം:കുട്ടികടക്കം 20 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ വന്‍ തീപ്പിടുത്തം. ഇരുപത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലാണ് തീപ്പിടുത്തമുണ്ടായത്. നിരവധി പേര്‍ ഇതിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ച് കുട്ടികളെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍. താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് ഇവിടെ തീ പടര്‍ന്നത്.

രക്ഷാപ്രവര്‍ത്തനം ഇവിടെ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഗുജറാത്ത് സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മറ്റ് ഭരണസമിതികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും, തീ അണച്ച് കൊണ്ടിരിക്കുകയാണെന്നും രാജ്‌കോട്ട് പോലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു. ഇതുവരെ ഇരുപതോളം മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് പരമാവധി പേരെ രക്ഷപ്പെടുത്തുകയാണ് മുന്നിലുള്ളത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

യുവരാജ് സിംഗ് സോളങ്കി എന്നയാളുടെ പേരിലാണ് ഗെയിമിംഗ് സെന്ററുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം യുവരാജ് സിംഗ് സോളങ്കിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തീപ്പിടുത്തതിന് കാരണം എന്താണെന്ന് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് കണ്ടെത്താനാവൂ. ഫയര്‍ എഞ്ചിനുകള്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. എന്തുനടപടിയെടുക്കണമെന്ന് അതിന് ശേഷം തീരുമാനിക്കുമെന്നും കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആരെയെല്ലാം കാണാതായിട്ടുണ്ടെന്ന് അറിയില്ലെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ദുഷ്‌കരമാണ്. ഇവിടെയുള്ള താല്‍ക്കാലികമായുണ്ടാക്കിയ കെട്ടിട്ടം തകര്‍ന്ന് വീണിരിക്കുകയാണ്. കാറ്റിന്റെ വേഗത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് ഇതിനുള്ളിലേക്ക് കടന്നാല്‍ മാത്രമേ മനസ്സിലാവൂ. അതിന് സാധിക്കണമെങ്കില്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കും. തീപ്പിടുത്തമുണ്ടായതിന് കാരണമെന്താണെന്നും ഞങ്ങള്‍ അന്വേഷിക്കും. നഗരത്തിലെ എല്ലാ ഗെയിമിംഗ് സെന്ററുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group