Join News @ Iritty Whats App Group

ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ ശ്രമഫലമായി രാജീവൻ നാട്ടിലെത്തി




നാമ: ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ ശ്രമഫലമായി രാജീവൻ നാട്ടിലെത്തി. കാർപെന്ററായി ജോലി ചെയ്‌തിരുന്ന രാജീവന് 2023 ഡിസംബർ നാലിനാണ് അപകടം സംഭവിച്ചത്.
സല്‍മാനിയ ഹോസ്പിറ്റലില്‍ അഡ്മിറ്റാവുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നുവീണ് നട്ടെല്ലില്‍ സ്റ്റീല്‍ കുത്തിക്കയറി അരക്കുകീഴെ ചലനശക്തി നഷ്ടപ്പെട്ടിരുന്നു. മൂന്നരമാസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം തുടർചികിത്സക്കായി കണ്ണൂരിലുള്ള തണല്‍ ചികിത്സകേന്ദ്രത്തിലേക്ക് യാത്രയായത്. മനസ്സും ശരീരവും തളർന്ന അവസ്ഥയില്‍ നിന്നും കഴിഞ്ഞ ദിവസം വീല്‍ ചെയറില്‍ യാത്രയായപ്പോള്‍ അത് കരുണവറ്റാത്ത ഒരു കൂട്ടം സാമൂഹിക പ്രവർത്തകരുടെ നിരന്തര ശ്രമങ്ങളുടെ പരിസമാപ്‌തി കൂടിയായിരുന്നു. ആശുപത്രിയിലെ മൂന്നര മാസവും ഹോപ്പിന്റെ കരുതല്‍ രാജീവനുണ്ടായിരുന്നു. ഭക്ഷണം നല്‍കാനും, വീല്‍ ചെയറില്‍ യാത്ര ചെയ്യാൻ പര്യാപ്തമാകുംവിധം തുടർച്ചയായി ഫിസിയോതെറപ്പി നല്‍കാനും, കൂടാതെ കുടുംബത്തിന്റെ ദുരിതാവസ്ഥ മനസ്സിലാക്കി അംഗങ്ങളില്‍നിന്നും സമാഹരിച്ച 2.40 ലക്ഷം രൂപ നല്‍കാനും ഹോപ്പിന് സാധിച്ചു. ഹോപ്പിന്റെ ഹോസ്പിറ്റല്‍ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേല്‍, പുഷ്‌പരാജൻ, ഫൈസല്‍ പട്ടാണ്ടി, അഷ്‌കർ പൂഴിത്തല എന്നിവർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

രാജീവന് കമ്ബനിയില്‍നിന്നും ഇൻഷുറൻസില്‍നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകരുടെ നിരന്തര ഇടപെടലും ഫലം കണ്ടു. കമ്ബനി ഉടമ, ഗോസി, മെഡിക്കല്‍ കമീഷൻ, സല്‍മാനിയ ഹോസ്പിറ്റല്‍, ഇന്ത്യൻ എംബസി തുടങ്ങി എല്ലാവരുമായും നിരന്തരം ഇടപെട്ടു. മെഡിക്കല്‍ കമീഷന്റെ പരിശോധനയില്‍ രാജീവൻ 95 ശതമാനം ഡിസേബിളാണെന്ന് കണ്ടെത്തുകയും 8275 ദീനാർ ഇൻഷുറൻസ് തുക അനുവദിക്കുകയും ചെയ്‌തു. പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ് പ്രതിനിധികളായ കെ.ടി. സലിം, സുബൈർ കണ്ണൂർ എന്നിവരാണ് ഈ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കണ്ണൂർ എയർപോർട്ടില്‍നിന്നും നോർക്കയുടെ ആംബുലൻസില്‍ രാജീവനെ തണല്‍ സെന്ററിലെത്തിച്ചു. തണലില്‍ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ സാമൂഹിക പ്രവർത്തകനായ നജീബ് കടലായി ഏകോപിപ്പിച്ചു.

രാജീവൻ സുരക്ഷിതമായി നാട്ടില്‍ എത്തിച്ചേർന്ന് തുടർചികിത്സ ആരംഭിക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, ഇതിനോട് സഹകരിച്ച എയർ ഇന്ത്യ അധികൃതർ, അദ്ദേഹത്തെ ചികിത്സിച്ച സല്‍മാനിയ ഹോസ്പിറ്റലിലെയും ജിദ്ദാഫ്സ് ഹോസ്പിറ്റലിലെയും ഡോക്ടർമാർ, നഴ്‌സിങ് സ്റ്റാഫ്‌സ്, ഇൻഷുറൻസ് കാര്യങ്ങള്‍ക്ക് സഹകരിച്ച ഗോസി, മെഡിക്കല്‍ കമീഷൻ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഇതിനോടെല്ലാം സഹകരിച്ച കമ്ബനി ഉടമ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group