കക്കുവ പുഴ വറ്റുന്നതോടെ ആദിവാസികള്‍ താമസിക്കുന്ന ആറളം ആദിവാസി പുനരധിവാസമേഖല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങും. മുൻകാലങ്ങളിലൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആറളം ഫാം, വിയറ്റ്‌നാം, കക്കുവ, കൊക്കോട്, ആറളം, കീഴ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വീടുകളിലെ കിണറുകളില്‍ ജലനിരപ്പും ഉണ്ടായിരുന്നത്. പുഴയിലെ വെള്ളം വറ്റിയതോടെ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങി. പഴയില്‍ തടയണ നിർമിച്ച് വെള്ളം കെട്ടി നിർത്തി മുൻകാലങ്ങളില്‍ ഒരു പരിധിവരെ വരള്‍ച്ചയുടെ ആക്കം കുറക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇക്കുറി പല സ്ഥലങ്ങളിലും തടയണ നിർമാണം ആരംഭിച്ചിട്ടുപോലുമില്ല. പുഴയിലെ നീരൊഴുക്ക് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരുടെ പച്ചക്കറി, വാഴകൃഷികളും കടുത്ത വരള്‍ച്ചാ ഭീഷിണിയിലാണ്.
നീർച്ചാലുകള്‍ ഇല്ലാതായി
വനത്തിനുള്ളിലെ നീർച്ചാലുകള്‍ ഇല്ലാതായതാണ് വരള്‍ച്ച രൂക്ഷമാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. വനത്തിനുള്ളിലെ നിരവധി ചെറു നീരുറവകളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന വെള്ളമാണ് ഇരു പുഴകളേയും ജലസമൃദ്ധമാക്കുന്നത്. പുഴയിലേക്ക് കല്ലും മണ്ണും വീണ് പുഴയുടെ ആഴം കുറഞ്ഞതും വരള്‍ച്ചയ്ക്ക് കരണമായതായി അവർ പറയുന്നു. മുൻ കാലങ്ങളില്‍ ഒന്നും ഉണ്ടാകാത്ത വിധം ജലക്ഷാമമാണ് മേഖലയെ തുറിച്ചു നോക്കുന്നത്.
Post a Comment