Join News @ Iritty Whats App Group

ഇരിട്ടിയിൽ പത്ര വിതരണക്കാരൻ ഉൾപ്പെടെ നാലു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ഇരിട്ടി: ഇരിട്ടിയിൽ പത്രവിതരണക്കാരൻ ഉൾപ്പെടെ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പത്രഏജന്റും വിതരണക്കാരനുമായ കീഴൂർ കണ്യത്ത് മഠപ്പുരയ്ക്ക് സമീപത്തെ കീർത്തനം നിവാസിൽ എം.രാജൻ (50), കീഴൂരിലെ പാക്കഞ്ഞി ബാലകൃഷ്ണൻ, കൃഷ്ണാലയത്തിൽ ശ്രീജ കുഞ്ഞിനാരായണൻ, കിഴൂരിൽ തന്നെ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു സ്ത്രീ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെ കീഴൂർ വി യു പി സ്‌കൂളിന് സമീപത്ത് റോഡിൽ വെച്ചായിരുന്നു സംഭവം. പത്രം വീടുകളിൽ വിതരണം ചെയ്യുന്നതിനിടെ തെരുവുനായ രാജനെ ആക്രമിക്കുകയായിരുന്നു. കടിയേറ്റ് വലതുകളിൽ സാരമായി മുറിവേറ്റ രാജൻ ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. ആശുപത്രിയിലും ചികിത്സതേടി.  
ഉച്ചയോടെ കീഴൂർ സ്‌കൂളിന് സമീപം വെച്ച് ജോലിക്കിടെയാണ് ബാലകൃഷ്ണന് കടിയേറ്റത്. സ്‌കൂളിന് സമീപം തുറസ്സായ സ്ഥലത്ത് തേങ്ങ ഉണക്കാനായി ഇടുന്നതിനിടെയാണ് അക്രണം. ബാലകൃഷ്ണന്റെ പുറത്താണ് കടിയേറ്റത്. ഷർട്ടും കടിച്ചുകീറി. ബാലകൃഷ്ണൻ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. സന്ധ്യയോടെയാണ് ഇതേ നായ ശ്രീജയെ ആക്രമിക്കുന്നത്. കാലിനു കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീജയെ കണ്ണൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിടികൂടാനുള്ളശ്രമം രാത്രി വൈകിയും നാട്ടുകാർ തുടരുകയാണ്. 
തെരുവുനായ ശല്യം രൂക്ഷമായ കീഴൂർ മേഖലയിൽ രണ്ടു മാസത്തിനിടെ തെരുവുനായ ആക്രമത്തിൽ നാലോളം പേർക്ക് കടിയേൽക്കുകയും തെരുവുനായകൾ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തെരുവുനായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group