Join News @ Iritty Whats App Group

ആശങ്ക ഇരട്ടിച്ചു; അടയ്ക്കാത്തോട്ടില്‍ വനംവകുപ്പ് വളഞ്ഞുവച്ച കടുവ അപ്രത്യക്ഷമായി




കേളകം : അടയ്ക്കാത്തോട് കരിയം കാപ്പില്‍ ജനവാസ മേഖലയില്‍ വനംവകുപ്പ് വളഞ്ഞു വച്ച കടുവ അപ്രത്യക്ഷമായി.
ഇന്നലെ രാവിലെ അടയ്ക്കാത്തോട് കടുവയെ കണ്ടുവെന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് ചിറക്കുഴി ബാബു എന്ന വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം വളയുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. 

സംഭവമറിഞ്ഞ് സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, കേളകം പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. അനീഷ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കമ്മ മേലേക്കുറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം ബൈജു വർഗീസ് തുടങ്ങിയവർ പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. 

കടുവയെ പിടികൂടി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സണ്ണി ജോസഫ് എംഎല്‍എ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ , ജില്ലാ കളക്ടർ, ഡിഎഫ്‌ഒ എന്നിവരെ ബന്ധപ്പെട്ടു. എന്നാല്‍ മയക്കുവെടി വയ്ക്കാൻ വിദഗ്ധരെ ലഭ്യമല്ല എന്ന വിശദീകരണമാണ് ആദ്യം ലഭിച്ച തെങ്കിലും പിന്നീട് വയനാട്ടില്‍നിന്ന് നിന്നുള്ള മയക്കുവെടി വിദഗ്ധർ വൈകുന്നേരം അഞ്ചോടെ എത്തുമെന്ന അറിയിപ്പുണ്ടായി. അതിനിടെ കടുവയെ വലയിട്ടു പിടിക്കാമെന്ന നിർദേശം ഉയർന്നെങ്കിലും വനംവകുപ്പ് പ്രതികരിച്ചില്ല.

ഇതിനിടെ കടുവയെ കൊണ്ടുപോകുന്നതിനുള്ള കൂട് നാരങ്ങാത്തട്ടിലെ കൃഷിയിടത്തില്‍ എത്തിച്ചു വെങ്കിലും മയക്കുവെടി വിദഗ്ധർ എത്തിയില്ല. ഇതോടെ കടുവയെ പിടിക്കാതെ വനംവകുപ്പ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ജീവനോടെയോ അല്ലാതെയോ കടുവയെ പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന് ജനം ആവശ്യപ്പെട്ടു. വൈകുന്നേരം അഞ്ചരയോടെ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി സംഘം എത്തി. തുടർന്ന് കടുവ ഉണ്ട് എന്ന് സൂചനയുള്ള പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതിനിടെ ഡിഎഫ്‌ഒ എത്തി സ്ഥലത്ത് പരിശോധന നടത്തുന്നതിനിടയില്‍ കടുവ അലറിക്കൊണ്ട് ചാടിയതോടെ വനപാലകരും പോലീസും നാട്ടുകാരും ഓടി രക്ഷപ്പെടുകയായിരുന്നു.

മയക്കുവെടിയില്‍ ഭീതി: കടുവയെ
വനംവകുപ്പ് രക്ഷപ്പെടുത്തിയെന്ന്

കേളകം: കടുവയെ മയക്കു വെടി വച്ച്‌ പിടികൂടാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. മയക്കു വെടിവച്ചാല്‍ കടുവ ചത്തു പോയാല്‍ എന്ത് ചെയ്യുമെന്ന് സണ്ണി ജോസഫ് എംഎല്‍എയോട് വനം മന്ത്രി തന്നെ ചോദിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി വനം വകുപ്പ് തന്നെ കടുവയെ രക്ഷപ്പെടുത്താൻ വഴിയൊരുക്കുകയായിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.

കടുവയെ വനംവകുപ്പ് കണ്ടതോടെ ബഹളമുണ്ടാക്കാതെ മാറിനില്‍ക്കണമെന്നായിരുന്നു നാട്ടുകാരോടുള്ള വനപാലകരുടെ ആവശ്യം. നാട്ടുകാർ മാറി നിന്നു. ഫോറസ്റ്റുകാർക്കു വേണ്ട ഭക്ഷണവും വെള്ളവും നല്‍കി. മറ്റു സൗകര്യങ്ങളും ഒരുക്കി. എന്നാല്‍ അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കടുവയെ കണ്ടെത്തിയ കൃഷിയിടത്തിന്‍റെ തൊട്ടടുത്ത വീട്ടുകാരനായ താഴത്തെ മുറിയില്‍ ജോണ്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group