ഇരിട്ടി: തലശേരി-കുടക് സംസ്ഥാനാന്തര പാതയില്‍ മാക്കൂട്ടം ഭാഗത്ത് മാലിന്യം തള്ളുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ ലോറി മാക്കൂട്ടം വനം ചെക്ക് പോസ്റ്റിനു സമീപം കർണാടക വനപാലകർ പിന്തുടർന്ന് പിടികൂടി.
15,000 രൂപ പിഴ ചുമത്തിയ ശേഷം മാലിന്യ ലോറി കേരളത്തിലേക്ക് തിരിച്ചയച്ചു. ആദ്യം മുന്നറിയിപ്പ് എന്ന നിലയില്‍ ഡ്രൈവറുടെയും ക്ലീനറുടെ അറസ്റ്റ് ഒഴിവാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുന്നതാണ് ഒഴിവാക്കിയത്. കണ്ണൂരില്‍ സ്പെയർ പാർട്‌സ് ഇറക്കാൻ എത്തിയ ലോറിയില്‍ ഇടനിലക്കാരൻ മുഖേന 2000 രൂപ പ്രതിഫലം നല്‍കി മാക്കൂട്ടത്തിനും പെരുമ്ബാടിക്കും ഇടയില്‍ പാതയോര വനം മേഖലയില്‍ മാലിന്യം തള്ളാനായിരുന്നു നിർദേശിച്ചതെന്നു ജീവനക്കാർ മൊഴി നല്‍കിയതായി കർണാടക വനപാലകർ അറിയിച്ചു.
ലോറിയില്‍ നിന്നും ദുർഗന്ധം വന്നതിനെ തുടർന്നു മാക്കൂട്ടം സെക്ഷൻ ഫോറസ്‌റ്റർ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കിയ നിലയില്‍ ലോറി നിറയെ പ്ലാസ്‌റ്റിക് മാലിന്യവും കോഴി വേസ്റ്റും കണ്ടെത്തിയത്. തുടർന്നായിരുന്നു പിഴ ഈടാക്കി, തിരിച്ചയച്ചത്.
Post a Comment