ഇരിട്ടി: ശുഹൈബ് അനുസ്മരണത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രി ഇരിട്ടി ടൗണില്‍ സ്ഥാപിച്ച ബാനറുകള്‍ നഗരസഭാ നീക്കാൻ ശ്രമിച്ചതില്‍ കൈയേറ്റവും വാക്ക് തർക്കവും.
ഇന്നലെ രാവിലെ ഇരിട്ടി നഗരത്തിലാണ് സംഭവം. രണ്ടരമണിക്കൂറോളം ബാനറുകള്‍ അഴിക്കാൻ എത്തിയ ഉദ്യോഗസ്ഥയെയും വാഹനത്തെയും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇരിട്ടി ടൗണില്‍ തടഞ്ഞുവച്ചു. പോലീസ് എത്തിയിട്ടും പ്രവർത്തകർ വാഹനം വിട്ടില്ല. നഗരസഭ എച്ച്‌എസ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് വാഹനത്തെയും ഉദ്യോഗസ്ഥയെയും പോകാൻ അനുവദിച്ചത്.ഹൈക്കോടതി ഉത്തരവ് പ്രകാരം ബാനറുകള്‍ നീക്കം ചെയ്യാൻ നഗരസഭാ ജീവനക്കാർ ശ്രമിച്ചപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എത്തി തടയാൻ ശ്രമിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയൂം ചെയ്തത്.
വാക്കേറ്റത്തെ തുടർന്ന് വാഹന ഗതാഗതം അടക്കം തടസപ്പെട്ടു. ഒടുവില്‍ നേതാക്കള്‍ എത്തി അണികളെ ശാന്തരാക്കി. നീക്കം ചെയ്ത ബാനറുകള്‍ പുനഃസ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ മടങ്ങിയത്. കോണ്‍ഗ്രസ് നേതാക്കളായ പി.എ. നസീർ, പി.വി. മോഹനൻ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിധിൻ നടുവനാട്, നിവിൻ മാനുവല്‍, ഷാനിദ് പുന്നാട്, മിതേഷ്, റാഷിദ്, റഷീദ്, ജോബിഷ് പോള്‍, സുനില്‍, നജീബ് എന്നിവരും നിരവധി പ്രവർത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ്
പ്രതിഷേധിച്ചു
ഇരിട്ടി: ശുഹൈബ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഇരിട്ടി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കം ചെയ്ത നഗരസഭാ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും സംഭവം അപലപനീയമാണെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് നിഥിൻ നടുവനാട് പ്രസ്താവനയില്‍ പറഞ്ഞു. ഇരിട്ടി നഗരസഭാ പരിധിയില്‍ വിവിധ രാഷ്‌ട്രീയ പാർട്ടികള്‍ സ്ഥാപിച്ച പ്രചാരണ ബോർഡുകള്‍ മാറ്റാതെ യൂത്ത് കോണ്‍ഗ്രസ് ബോർഡ് മാത്രം മാറ്റിയത് സിപിഎം രാഷ്‌ട്രീയ താത്പര്യമാണെന്ന് വ്യക്തമാണ്. ശുഹൈബിനെ ഇല്ലാതാക്കിയവർ രക്തസാക്ഷിയുടെ ഓർമകളെ പോലും ഭയപ്പെടുന്നതിനാലാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നും നിഥിൻ നടുവനാട് പ്രസ്താവനയില്‍ പറഞ്ഞു.
Post a Comment