Join News @ Iritty Whats App Group

ജനപ്രിയ പ്രഖ്യാപനങ്ങളില്ല, കര്‍ഷക‍ര്‍ക്കും നിരാശ; മൂന്നാമതും അധികാരമെന്ന പ്രതീക്ഷ പറഞ്ഞ് 58 മിനിറ്റിൽ അവതരണം!

ദില്ലി: ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവില്ല. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചത് ധനമന്ത്രിയും പറഞ്ഞു വെക്കുകയായിരുന്നു. സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ബജറ്റ് അവതരണം. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളായിരുന്നു. 

2047 ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നുവെന്നും വനിത ശാക്തീകരണത്തിന് മുന്‍ തൂക്കം നൽകുമെന്നും പറയന്നു. സ്വയം സഹായ സംഘങ്ങളിലൂടെ 9 കോടിയോളം വനിതകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി തുടരും, അടിസ്ഥാന സൗകര്യത്തിനായി 11 ലക്ഷം കോടി വിലയിരുത്തും, അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും, പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും, നിലവിലുള്ളവ നവീകരിക്കും മൂന്ന് റയിൽവേ ഇടനാഴികള്‍ യാഥാര്‍ത്ഥ്യമാക്കും, നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കുമെന്നുമാണ് പ്രഖ്യാപനങ്ങൾ. തെരഞ്ഞെടുപ്പ് മുന്‍പിലുണ്ടെങ്കിലും ആദായ നികുതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവിലെ നിരക്കുകള്‍ തുടരും. കോര്‍പ്പറേറ്റ് നികുതിയിലും മാറ്റം വരുത്തില്ല. 

വായ്പകളിലൂടെ സംസ്ഥാനങ്ങള്‍ക്ക് തുടരും. 50 വര്‍ഷത്തെ പലിശ രഹിത വായ്പയാകും അനുവദിക്കുക. ധനക്കമ്മി കൂടുന്നുവെന്ന ആശങ്കകള്‍ക്കിടെ ഈ വര്‍ഷം 5.8 ശതമാനമാണ് ധനക്കമ്മിയെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം 5.1 ആയി കുറക്കാനാകുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കാര്‍ഷിക മേഖലകളിലും വലിയ പ്രഖ്യാപനങ്ങളില്ല. കര്‍ഷകര്‍ക്കുള്ള വാര്‍ഷിക സാമ്പത്തിക സഹായം കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും പ്രഖ്യാപനങ്ങളിലുണ്ടായില്ല. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന ഒഴുക്കന്‍ പ്രഖ്യാപനമാണ് ആരോഗ്യമേഖലയില്‍ നടത്തിയത്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി പ്രഖ്യാപനങ്ങളുമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group