Join News @ Iritty Whats App Group

റിപ്പബ്ലിക് ദിന പരേഡ്; കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല, പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ പ‌ഞ്ചാബ്, പശ്ചിമ ബംഗാൾ ഉള്‍പ്പടെ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്.

കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അതേസമയം ഭാരത് പർവിൽ ടാബ്ലോ ഉൾപ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വർഷം ബിജെപി സർക്കാർ നൽകിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായി നിശ്ചല ദൃശ്യം തള്ളിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് അന്ന് നിശ്ചല ദൃശ്യത്തിന് അനുമതി നൽകിയത്.

വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമര്‍ശിക്കുന്നു. ഇത്തവണ കർണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല. ക്ഷാമത്തിൽ വലയുന്ന കന്നഡ ജനതയ്ക്ക് സഹായം നൽകാത്തത് മുതൽ ടാബ്ലോയിൽ അനുമതി നൽകാത്തതിന് പിന്നിൽ വരെ രാഷ്ട്രീയമാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമർപ്പിച്ച നിശ്ചല ദൃശ്യ മാതൃകകളാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. ലൈഫ് മിഷൻ അടക്കമുളള പദ്ധതികള്‍ ഉള്‍പ്പെടുത്തിയായിരുന്നു കേരളം മുന്നോട്ട് വച്ച മാതൃകകൾ. 10 മാതൃകകളാണ് കേരളം നല്‍കിയിരുന്നത്. ഇത് 10 ഉം തള്ളുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group