കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷൻ മേയര്‍ ടി.ഒ. മോഹനൻ രാജിവച്ചു. സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോര്‍പ്പറേഷനായ കണ്ണൂരില്‍ ഇനി മുസ്ലിം ലീഗ് മേയര്‍.
കണ്ണൂരില്‍ ഇനി മേയര്‍ സ്ഥാനത്തേക്ക് മുസ്ലീം ലീഗില്‍ നിന്നുള്ള ആളായിരിക്കും. എന്നാല്‍ അതരാകുമെന്ന് ലീഗ് തീരുമാനമെടുത്തിട്ടില്ല.കോണ്‍ഗ്രസ് ലീഗ് ധാരണ നടപ്പായതോടെ ആണ് നടപടി. അടുത്ത രണ്ട് വര്‍ഷം ലീഗിനാണ് മേയര്‍ പദവി. മൂന്ന് വര്‍ഷം ഭരിച്ചൊടുവില്‍ പുതുവര്‍ഷത്തിലാണ് ടി.ഒ.മോഹനൻ കസേരയൊഴിഞ്ഞത്. കണ്ണൂര്‍ യുഡിഎഫില്‍ തര്‍ക്കങ്ങള്‍ക്ക് വഴിയിട്ട മേയര്‍ പദവിയില്‍ ഇനി ലീഗിന്‍റെ ഊഴമായിരിക്കും. രണ്ടര വര്‍ഷം വീതം വെപ്പിന് കോണ്‍ഗ്രസ് വഴങ്ങാതിരുന്നതോടെ തുടക്കത്തില്‍ ലീഗ് ഇടഞ്ഞെങ്കിലും സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തിയാണ് പരിഹാര ഫോര്‍മുലയായിരുന്നത്.
മുസ്‍ലിഹ് മഠത്തിലിനാണ് സാധ്യത കൂടുതല്‍. പുതിയ മേയറുടെ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ച കഴിയും. അതുവരെ ഡെപ്യൂട്ടി മേയര്‍ ഷബീനയ്ക്കാണ് ചുമതല. മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ഖരമാലിന്യ ശേഖരണ പദ്ധതി,സ്റ്റേഡിയം നവീകരണം തുടങ്ങിയ നേട്ടങ്ങളായി അവതരിപ്പിച്ചാണ് ടി.ഒ. മോഹനന്‍റെ പടിയിറക്കം. നവകേരള സദസ്സിന് ഫണ്ട് നല്‍കില്ലെന്ന് പ്രഖ്യാപിച്ചും പരാതികള്‍ വഴിതെറ്റി നല്‍കിയതില്‍ ആക്ഷേപമുന്നയിച്ചും യുഡിഎഫിന്‍റെ ഏക മേയര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.വൻ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച നേടിയെങ്കിലും വിമതനായ പി.കെ. രാഗേഷ് അവകാശവാദമുന്നയിച്ചതോടെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ടി.ഒ. മോഹനൻ മേയറായത്. അതേ രാഗേഷുമായി കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പരസ്യമായി തര്‍ക്കിച്ച സംഭവവും ഉണ്ടായിരുന്നു. മേയറായുളള മോഹനന്‍റെ അവസാന കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പി.കെ. രാഗേഷ് ഇറങ്ങിയപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ കൂകി വിളിക്കുകയും ചെയ്തു.
Post a Comment