Join News @ Iritty Whats App Group

എടക്കാനം - എടയിൽ കുന്ന് കലുങ്ക് നിർമ്മാണം പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി

ഇരിട്ടി : ഇരിട്ടി നഗരസഭയിലെ എടക്കാനം- എടയിൽകുന്ന് റോഡിൽ 25 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച ബോക്സ് കലുങ്കിന്റെ നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.  
 പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ നഗരസഭയിൽ നിന്നും വിജിലൻസ് സംഘം പരിശോധിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് സംഘം കലുങ്കു നിർമ്മാണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചത്. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നുള്ള എഞ്ചിനീയറിംങ്ങ് വിഭാഗമാണ് സ്ഥലത്തെത്തി കലുങ്കും അനുബന്ധ റോഡും പരിശോധിച്ചത്. പരിശോധന നടത്തിയ എഞ്ചിനീയറിങ്ങ് വിഭാഗം നൽകിയ വിശദമായ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അടുത്ത ദിവസം തന്നെ നഗരസഭ എഞ്ചിനീറിയറിങ് വിഭാഗത്തിൽ നിന്നും റിപ്പോർട്ട് തേടുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചിലവിട്ടാണ് എടയിൽക്കുന്ന് കലുങ്ക് പണി പൂർത്തിയാ ക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ആൻഡ് എൻജിനീയറിങ് വിഭാഗമാണ് പ്രവൃത്തി നടത്തിയത്. പഴശ്ശി പദ്ധതിയുടെ പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡ് ഉയർത്തുന്നതിനുവേണ്ടിയാണ് 2022 ൽ കലുങ്ക് നിർമ്മാണം പൂർത്തീകരിച്ചത്. കലുങ്ക് മാത്രം നിർമിച്ച് റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് നിറച്ച ചാക്കുകൾ നിരത്തി അതിനുമുകളിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മിക്കുകയായിരുന്നു. വെള്ളം കെട്ടിനില്ക്കുന്ന പ്രദേശമായതിനാൽ മണ്ണുനിറച്ച ചാക്കുകൾ കുതിരുന്നതോടെ റോഡ് ഇടിയാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിർമാണഘട്ടത്തിൽ തന്നെ പ്രദേശവാസികൾ പരാതി അറിയിച്ചിരുന്നു. തുടർന്ന് ആറു മാസം തികയും മുൻപേ കലുങ്കിൻ്റെ കോൺക്രീറ്റ് സ്ലാബ് വിണ്ടുകീറി കലുങ്കും റോഡും അപകടാവസ്ഥയിലായി. കലുങ്ക് നിർമാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നതായും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളിൽ ചിലർ വിജിലൻസിന് പരാതി നൽകിയത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group