Join News @ Iritty Whats App Group

മഴക്കുറവും ജലക്ഷാമവും പഴശ്ശി പദ്ധതിയിൽ ഷട്ടറിട്ട് ജലനിരപ്പുയർത്തി

ഇരിട്ടി: കാലവർഷം കഴിഞ്ഞിട്ടും മഴക്കുറവ് മൂലം ഉണ്ടായ ജലക്ഷാമം പരിഹരിക്കുന്നതിനായി ഷട്ടറിട്ട് ജലനിരപ്പുയർത്തി പഴശ്ശി പദ്ധതി അധികൃതർ. പഴശ്ശി പദ്ധതി കമ്മീഷൻ ചെയ്തതിന്  ശേഷം ആദ്യമായാണ് ഇങ്ങിനെ ആഗസ്റ്റ് മാസത്തിൽ പദ്ധതിയുടെ ഷട്ടർ അടച്ചു ഈ വിധം ജലം സംഭരിക്കുന്ന നടപടി  ഉണ്ടാകുന്നത്. 
കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ജൂൺ മാസം ആദ്യവാരത്തിലാണ് സാധാരണയായി പഴശ്ശിയുടെ ഷട്ടർ തുറക്കാറ് പതിവ്. ഇത്തവണ ജൂൺ  മാസത്തിലെ ആദ്യ വാരങ്ങളിൽ മഴ കുറഞ്ഞത് കാരണം ഷട്ടർ തുറക്കാൻ താമസിച്ചു. എന്നാൽ മഴയുടെ കുറവ് കാരണം ഒരു ദിവസം പോലും പുഴയിൽ സാധാരണ കാലവർഷങ്ങളിൽ ഉണ്ടാകുന്നതുപോലെ നീരൊഴുക്ക് കൂടുകയോ ജലവിതാനം ഉയരുകയോ ചെയ്തില്ല. സാധാരണ മഴക്കാലത്ത് ഉറവ രൂപപ്പെടുന്ന പ്രദേശങ്ങളിലൊന്നും ഉറവ ഉണ്ടായില്ല, കിണറുകളിലെ ജലവിതാനത്തിന് പോലും  ഒരു ദിവസം പോലും ഉയർച്ച ഉണ്ടായില്ല. മഴ നിലച്ചതോടെ പല കിണറുകളിലും ജലവിതാനം ക്രമാതീതമായി താഴ്ന്നു. ശക്തമായ വെയിലിൽ പച്ചക്കറി കൃഷികളും മറ്റും വാടി  വീഴുന്ന അവസ്ഥയും സംജാതമായിരിക്കയാണ്. 
ഇതെല്ലം കണക്കിലെടുത്താണ് സാധരണ നവംബർ അവസാന വാരമോ ഡിസംബർ ആദ്യവാരമോ അടക്കാറുള്ള പഴശ്ശിയുടെ ഷട്ടറുകൾ അടച്ച് ജലം  ശേഖരിക്കാനുള്ള നടപടിഉണ്ടായത്. പഴശ്ശിയുടെ ജലസ്ത്രോതസ്സായ ബാവലിയും ബാരാപ്പുഴയും നീരൊഴുക്ക് കുറഞ്ഞ് ഓരോ ദിവസവും വറ്റി വരളുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. മുൻകൂട്ടി കണ്ട് ഷട്ടർ അടച്ചിരുന്നില്ലെങ്കിൽ മേഖല വൻ ജലക്ഷാമത്തെ നേരിടേണ്ടി വരുമായിരുന്നു. കണ്ണൂർ ജില്ലയുടെ ഒട്ടുമിക്ക കുടിവെള്ള വിതരണ പദ്ധതികളും ഈ ജലാശയത്തെ ആശ്രയിച്ചാണ് പ്രവർത്തിച്ചു വരുന്നത് . വെള്ളം കാലേക്കൂട്ടി ശേഖരിച്ചിരുന്നിലായിരുന്നെങ്കിൽ ഈ പദ്ധതികളുടെ പ്രവർത്തനങ്ങളും അവതാളത്തിലായേനെ. ഈ വര്ഷം ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലായെങ്കിൽ വരാനിരിക്കുന്നത് വലിയ ജലക്ഷാമം തന്നെയായിരിക്കും. വേനൽ കനക്കുന്നതോടെ നീരൊഴുക്ക് കുറയുകയും ജലസംഭരി വരളുകയും ചെയ്യും എന്നതും ആശങ്ക ഉണർത്തുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group