Join News @ Iritty Whats App Group

ആറളം ഫാം ശമ്പള കുടിശ്ശിക പ്രശ്നം- ടി ആർ ഡി എം ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

ഇരിട്ടി: ആറളം ഫാം ശമ്പള കുടിശ്ശിക പ്രശ്നം ഉന്നയിച്ച് ടി ആർ ഡി എം ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചും ധർണ്ണയും സംഘർഷത്തിൽ കലാശിച്ചു. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയതാണ് സംഘർഷത്തിന് വഴിമാറിയത്.  
ആറളം തൊഴിലാളികൾക്ക് 9 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളവും ഓണം അലവൻസ് ഉൾപ്പെടെയുള്ള സഹായങ്ങളും വിതരണം ചെയ്യണമെന്നും ആദിവാസി പുനരധിവാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം ടിആർഡിഎം ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഉദ്ഘാടനത്തിനും നേതാക്കളുടെ പ്രസംഗത്തിനും ശേഷം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭയുടെ നേതൃത്വത്തിൽ വരുന്ന ആദിവാസികളായ പത്തോളം വരുന്ന സ്ത്രീകൾ പോലീസ് വലയം ഭേദിച്ച് ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. 
പോലീസ് ഗേറ്റ് പൂട്ടിയിരുന്നെങ്കിലും ബലംപ്രയോഗിച്ച് ഇവരെ നീക്കാൻ വനിതാ പോലീസിന്റെ അസാന്നിധ്യത്തിൽ പോലീസിന് നന്നേ പാട് പെടേണ്ടി വന്നു. പ്രശ്നം കൈവിട്ടു പോകും എന്ന ഘട്ടം വന്നപ്പോൾ പോലീസ് തന്നെ ടി ആർ ഡി എം അധികൃതരുമായി സംസാരിക്കാൻ ഇവരെ അനുവദിക്കുകയായിരുന്നു. പുനരധിവാസ മേഖലയിലെ ഓരോ പ്രശ്നങ്ങളും നിരത്തി ടി ആർ ഡി എം സൈറ്റ് മാനേജർ കെ. വി. അനൂപിന് മുന്നിൽ ഇവർ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.  
ഈ സമയം ആറളം സി.ഐ. അരുൺ ദാസ് ഉൾപ്പെടെ വനിതാ പോലീസ് സ്ഥലത്തെത്തിയെങ്കിലും ബലപ്രയോഗത്തിന് മുതിർന്നില്ല. ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധന്റെയും ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഓടന്‍ തോട് പാലത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗം മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കും മകൾക്കും ജീവിക്കാൻ മാസപ്പടി കിട്ടുമെങ്കിലും ഫാമിലെ തൊഴിലാളികൾ 9 മാസം ചെയ്ത കൂലിയാണ് ആവശ്യപ്പെടുന്നതെന്നും ഈ സമരത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  
മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തിനാട് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, പി.എ. നസീർ, വി.ടി. തോമസ്, കെ. വേലായുധൻ എന്നിവർ സംസാരിച്ചു. ഭാസ്കരൻ, രാജമ്മ, ശ്രീജ, കുഞ്ഞിരാമൻ, സുനിത, സുരേഷ്, ബാലൻ തുടങ്ങി പുനരധിവാസ മേഖലയിൽ നിന്നുള്ളവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Join Our Whats App Group