Join News @ Iritty Whats App Group

കണ്ടെയ്നർ കെട്ടിടം ഒരുങ്ങുന്നു കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തനം കൂട്ടുപുഴയിലേക്ക് മാറ്റും.



 ഇരിട്ടി: നാല് പതിറ്റാണ്ടിലേറെയായി 
കിളിയന്തറയിൽ പ്രവർത്തിച്ചു വന്നിരുന്ന എക്സൈസിന്റെ അതിർത്തി ചെക്ക് പോസ്റ്റ് കൂട്ടുപുഴ പാലത്തിന് സമീപത്തേക്ക് മാറ്റുന്നു. പാലത്തിനിന് സമീപം ഇതിനായി പൊതുമരാമത്ത് വകുപ്പ് വിട്ടുകൊടുത്ത സ്ഥലത്ത് കണ്ടെയ്നർ കെട്ടിടം പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. അവസാനഘട്ട പ്രവർത്തികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാവും. 
സംസ്ഥാന നിർമ്മിതി കേന്ദ്രം മുഖേനയാണ് റയിൽവേ കോച്ച് മാതൃകയിലുള്ള കണ്ടെയ്നർ കെട്ടിടം എറണാകുളത്തു നിന്നും കൂട്ടുപുഴയിൽ എത്തിച്ചത്. 40 അടി നീളവും 10 അടി വീതിയിലുമുള്ള കെട്ടിടത്തിന്റെ നിർമ്മാണ ചിലവ് 21 ലക്ഷം രൂപയാണ്. സർക്കിൾ ഇൻസ്പെക്ടർ, ഇൻസ്പെക്ടർ എന്നിവർക്കുള്ള മുറികളും, മറ്റ് രണ്ട് മുറികളും, ബാത്റൂമും ഉൾപ്പെടുന്നതാണ് കണ്ടെയിനർ സംവിധാനം. ശീതീകരണ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. 
കേരളാ - കർണ്ണാടകാ പാതയിലെ അതിർത്തി ചെക്ക് പോസ്റ്റ് എന്ന നിലയിൽ 1984 മുതൽ ആണ് കിളിയന്തറയിൽ എക്സൈസ് ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നത്. സ്വകാര്യ വ്യക്തി വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് ചെക്ക്‌പോസ്റ്റിൽ നിർമ്മാണം നടത്തിയത്. കേരള - കർണാടക അതിർത്തിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യന്നത്. മലയോര മേഖലയും അതിർത്തി പ്രദേശവും എന്ന നിലയിൽ കർണ്ണാടകത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ തക്കവണ്ണമുള്ള ഊടുവഴികൾ അന്ന് വിരളമായിരുന്നു. എന്നാൽ പ്രദേശങ്ങൾ വികസിക്കുകയും കച്ചേരിക്കടവ് പാലം ഉൾപ്പെടെ വരികയും ചെയ്തതോടെ കര്ണ്ണാടകത്തിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും മറ്റും ഇപ്പോൾ സ്ഥിതിചെയ്യുന്ന എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരുടെ കണ്ണ് വെട്ടിച്ചു കടത്തിക്കൊണ്ടുപോകാൻ നിരവധി വഴികൾ രൂപപ്പെട്ടു.  
കൂട്ടുപുഴയിൽ പുതിയ പാലം യാഥാർത്ഥ്യമായപ്പോൾ എക്സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴയിലേക്ക് മാറ്റണമെന്ന് ആവശ്യം ശക്തമായി ഉയർന്നിരുന്നു. കൂട്ടുപുഴയിൽ നിന്നും പേരട്ട വഴിയും കച്ചേരികടവ് പാലം കടന്നു എക്സൈസ് ചെക്ക് പോസ്റ്റ് തൊടാതെ വാഹനങ്ങൾക്ക് പ്രവേശിക്കാം എന്നിരിക്കെ കിളിയന്തറയിലെ ചെക്ക് പോസ്റ്റ് പ്രയോജനമില്ലെന്ന് അഭിപ്രായം ശക്തമായിരുന്നു. ഇതേ തുടർന്നാണ് കിളിയന്തറയിലെ ചെക്ക് പോസ്റ്റ് കൂട്ടുപുഴിയിലേക്ക് മാറ്റാൻ വകുപ്പ് അനുമതി നൽകിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ചെക്ക് പോസ്റ്റ്. ഒരേസമയം സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ ആറുപേർ ഡ്യൂട്ടിയിൽ ഉണ്ടാകും. അതിർത്തി ചെക്ക് പോസ്റ്റിൽ മൂന്ന് ഇൻസ്പെക്ടർമാരും 6 പ്രിവന്റീവ് ഓഫീസർമാരും 9 സിവിൽ എക്സൈസ് ഓഫീസർമാരും ഒരു വനിതാ ഗാർഡും ഉൾപ്പെടുന്നതാണ് ജീവനക്കാർ.
വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവും യാഥാർത്ഥ്യമായാൽ ചെക്ക് പോസ്റ്റ് ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നതിന്റെ പിൻവശം ബാരാപ്പുഴ തീരം സംരക്ഷണഭിത്തിയും ചുറ്റുമതിലും നിർമ്മിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം എന്നും ആവശ്യമുയർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group