Join News @ Iritty Whats App Group

രണ്ട് കൊല്ലം മുമ്പ് കൊവിഡ് വന്ന് മരിച്ചു എന്ന് കരുതിയ യുവാവ് ജീവനോടെ വീട്ടിൽ, ഞെട്ടിത്തരിച്ച് കുടുംബം


കൊവിഡ് 19 ഒട്ടും പ്രതീക്ഷിക്കാതെ ലോകത്തിനെയാകെ ഭീതിയിലാഴ്ത്തിയ മഹാമാരിയായിരുന്നു. പല കാലങ്ങളിലും ഇതുപോലെ പലതരം മഹാമാരികൾ ലോകത്തുണ്ടാവുകയും അനേകം പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് 19 -നെ തുടർന്നും അനേകങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ, രണ്ട് വർഷം മുമ്പ് കൊവിഡ് രണ്ടാം തരം​ഗത്തിൽ മരിച്ചു പോയി എന്ന് കരുതിയ ഒരാൾ ഇപ്പോൾ ജീവനോടെ തിരികെ എത്തിയതാണ് വാർത്തയാവുന്നത്. 

മധ്യപ്രദേശിലാണ് സംഭവം. 30 -കാരനായ യുവാവാണ് ഇപ്പോൾ ​ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും സ്വന്തം നാടായ മധ്യ പ്രദേശിലെ ധറിൽ തിരികെ എത്തിയിരിക്കുന്നത്. കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരം​ഗത്തിലാണ് 30 -കാരനായ കംലേഷ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, മരിച്ചു എന്ന് അറിയിച്ചു എങ്കിലും കംലേഷിന്റെ മൃതദേഹം അന്ത്യകർമ്മങ്ങൾ നടത്താൻ വേണ്ടി വീട്ടുകാർക്ക് വിട്ടു കൊടുത്തിരുന്നില്ല. 

ഇന്ത്യ ടുഡേയിലെ റിപ്പോർട്ട് അനുസരിച്ച് മുനിസിപ്പൽ അധികൃതർ കംലേഷിന്റെ മൃതദേഹം സംസ്കരിച്ചതായി അയാളുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അതോടെ കംലേഷ് മരിച്ചതായി വീട്ടുകാരും കരുതി. എന്നാൽ, ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഒരു മുന്നറിയിപ്പുമില്ലാതെ മരിച്ചു എന്ന് കരുതിയ കംലേഷ് അപ്രതീക്ഷിതമായി വീട്ടിലെത്തിയത് വീട്ടുകാരേയും നാട്ടുകാരേയും ആകെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, അതിനേക്കാൾ അവരെ ഞെട്ടിച്ചത് കംലേഷ് പറഞ്ഞ കാര്യങ്ങളാണ്. 

ഇത്രയും കാലം എവിടെ ആയിരുന്നു എന്ന വീട്ടുകാരുടെ ചോദ്യത്തിന് കംലേഷിന്റെ മറുപടി താൻ അഹമ്മദാബാദിലെ ഒരു ​ഗാങ്ങിന്റെ പിടിയിലായിരുന്നു. എല്ലാ ദിവസവും അവർ തനിക്ക് മയക്കുമരുന്ന് തരുമായിരുന്നു എന്നുമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും കംലേഷ് ജീവനോടെ തിരികെ വന്നതിൽ വീട്ടുകാർ സമാധാനത്തിലാണ്. 

എന്നാൽ, ശരിക്കും യുവാവിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണ് എന്നത് ഇതുവരെയും വെളിവായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. 

(ചിത്രം പ്രതീകാത്മകം)

Post a Comment

Previous Post Next Post
Join Our Whats App Group