Join News @ Iritty Whats App Group

പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ; ഫോൺ കുത്തിയിട്ടിരുന്നില്ല; ബാറ്ററി വളഞ്ഞിരുന്നു'; 8 വയസുകാരിയുടെ മരണത്തിൽ ഫോറന്‍സിക് റിപ്പോർട്ട്

തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ 8 വയസുകാരി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഫോൺ പൊട്ടിത്തെറിച്ചപ്പോഴുണ്ടായ പരിക്കാണ് മരണകാരണം എന്നാണ് പ്രഥമിക നിഗമനം.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുഖത്തും തലയ്ക്കും പരിക്കേറ്റു. മരണകാരണമായത് ഈ പരിക്കെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോണായിരുന്നു എന്നും അപകടം നടക്കുമ്പോൾ ഫോൺ കുത്തിയിട്ടിരുന്നില്ലെന്നും ഫോറന്‍സിക് പരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ട്.

എന്നാൽ ഫോൺ അമിതമായി ചൂടായിരുന്നു. കൂടാതെ പൊട്ടിത്തെറിച്ച ഫോണിന്‍റെ ബാറ്ററി വളഞ്ഞിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്നും പരിശോധനയ്ക്ക് ശേഷം ഫോറന്‍സിക് ടീം പൊലീസിനെ അറിയിച്ചു. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.

അപകടസമയത്ത് മകളും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പുതപ്പിനുള്ളിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടി എന്നാണ് മുത്തശ്ശി പൊലീസിന് നൽകിയ വിവരം. ഗുളികയെടുക്കാനായി താന്‍ പുറത്തുപോയി. ഈ സമയം വലിയ പൊട്ടിത്തെറി കേട്ട് തിരിച്ചെത്തിയെന്നും മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും ഇവർ പറയുന്നു. അതേസമയം, സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ മന്ത്രി കെ രാധാകൃഷ്ണൻ ജില്ലാ കളക്‌ടർക്ക് നിർദേശം നൽകി.

തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. സംഭവം നടന്ന ഉടനെ കുട്ടി മരിച്ചതായാണ് വിവരം. വീടിനുള്ളിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group