Join News @ Iritty Whats App Group

പതിനേഴുകാരന്റെ മരണം: ലഹരി സംഘത്തിലെ ഒരാൾ കസ്റ്റഡിയിൽ; ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു


തിരുവനന്തപുരം: പെരുമാതുറയിൽ 17കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമാതുറ ഫെഡറൽ ബാങ്കിന് സമീപം തെരുവിൽ വീട്ടിൽ സുൽഫിക്കർ – റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) മരിച്ച കേസിൽ കൊട്ടാരംതുരുത്ത് സ്വദേശി ഫൈസൽ എന്നയാളാണ് പിടിയിലായത്. ഇയാളാണ് ഇർഫാനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

ലഹരി ഉപയോഗ​ത്തെ കുറിച്ച് വീട്ടുകാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പലയിടത്തുവച്ചും ലഹരിസംഘത്തോടൊപ്പം പതിനേഴുകാരനെ കണ്ടിട്ടുണ്ടെന്നും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് ഇർഫാൻ മരിച്ചത്. സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്നാണ് മകൻ മരിച്ചതെന്ന് മാതാവ് പരാതി നൽകിയിരുന്നു.

ഇതിനിടെ, തല​ച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇത് അമിത ലഹരി ഉപയോഗംമൂലമുണ്ടായതാകാമെന്നാണ് നിഗമനം. ഇർഫാന്റെ ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഇർഫാനെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത്. രാത്രി ഏഴുമണിയോടെ ക്ഷീണിതനായ നിലയിൽ തിരികെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ പറഞ്ഞതായി മാതാവ് പറഞ്ഞു.

തുടർന്ന് ചർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ വീട്ടുകാർ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ലഹരി ഉപയോഗിച്ചതായി ഇർഫാൻ ഡോക്ടറോടും പറഞ്ഞിരുന്നു. ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി.

എന്നാൽ, രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. മരണകാരണം അമിത മയക്കുമരുന്ന് ഉപയോഗമാണെന്ന് സംശയിക്കുന്നതായി പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് പെരുമാതുറ ജുമാ മസ്ജിദിൽ ഖബറടക്കി.

Post a Comment

Previous Post Next Post
Join Our Whats App Group