Join News @ Iritty Whats App Group

ചോദ്യംചെയ്യലിൽ അനുമോളുടെ കൊലപാതകം സമ്മതിച്ചു, ഒടുവിൽ കാരണവും വെളിപ്പെടുത്തി ഭർത്താവ് ബിജേഷ്; വിവരങ്ങൾ പുറത്ത്


തൊടുപുഴ: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ ഭർത്താവ് ബിജേഷിന്‍റെ വെളിപ്പെടുത്തൽ. കൊലപാതകം ചെയ്യാനുള്ള കാരണമടക്കം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ ബിജേഷ് പൊലീസിന് നൽകിയ മൊഴി.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു ബിജേഷ്. എന്നാൽ ഇതിൽ സഹികെട്ട അനുമോൾ വനിത സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പൊലീസിനോട് പറഞ്ഞത്. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിജേഷിന്‍റെ മൊബൈലും ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

ഈ മാസം 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഭർത്താവ് ബിജേഷ് ഒളിവിൽ പോകുകയും ചെയ്തു. തുടർന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് തമിഴ്നാട്ടിൽ നിന്നും എത്തിയ ഇയാളെ കുമളി എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group