കോട്ടയം: എൻഎസ്എസ് രജിസ്ട്രാർ പി. എൻ. സുരേഷ് രാജി വച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. സംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ നടത്തിയ നീക്കങ്ങൾ നേതൃത്വം മനസിലാക്കിയതോടെയാണ് സുരേഷിൽനിന്ന് രാജി എഴുതി വാങ്ങിയതെന്നാണ് അറിയുന്നത്.
ജി സുകുമാരൻ നായരുടെ പിൻഗാമി പി.എൻ സുരേഷ് ആണെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കി. ഇതോടെയാണ് ജനറൽ സെക്രട്ടറി നേരിട്ട് രാജി ആവശ്യപ്പെട്ടത്. ഇന്നലെ രാത്രി തന്നെ രാജി നൽകുകയും ചെയ്തതായി പി എൻ സുരേഷ് ന്യൂസ്18നോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം സുരേഷിന്‍റെ കാര്യത്തിൽ കർശന നിലപാടാണ് മുന്നോട്ടുവെച്ചത്. രണ്ടു ഓപ്ഷനുകളാണ് സുരേഷിന് മുന്നിൽ വച്ചത്. ഒന്നുകിൽ രാജി വച്ച് പുറത്തു പോകണം. അല്ലെങ്കിഷൽ പുറത്താക്കുമെന്നും അറിയിച്ചു. ഇതേത്തുടർന്ന് സുരേഷ് രാജി വയ്ക്കുകയായിരുന്നു. കൗൺസിൽ യോഗം ചേർന്നാണ് എൻഎസ്എസിന്റെ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, കലഞ്ഞൂർ മധു, ഹരികുമാർ കോയിക്കൽ, അഡ്വ. സംഗീത് കുമാർ എന്നിവരാണ് കൗൺസിൽ അംഗങ്ങൾ.
ആറന്മുള വാസ്തു വിദ്യാഗുരുകുലം ചെയർമാൻ, കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് എന്നീ നിലകളിലാണ് സുരേഷ് പ്രശസ്തനായത്. യുഡിഎഫ് മന്ത്രിസഭയിൽ ജി. കാർത്തിയേകൻ സാംസ്‌കാരിക മന്ത്രിയായിരിക്കുമ്പോഴാണ് സുരേഷ് വാസ്തുവിദ്യാഗുരുകുലം ചെയർമാനായത്. അതിനുശേഷമാണ് കലാമണ്ഡലം കൽപിത സർവകലശാല വൈസ് ചാൻസലർ ഇൻ-ചാർജ് സ്ഥാനത്തേക്ക് വരുന്നത്.
Post a Comment