തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന 58കാരിയെ പീഡിപ്പിച്ച 27കാരന് 16 വർഷം കഠിന തടവിന് ശിക്ഷിച്ചു. കാരോട്, അയിര, ചെങ്കവിള, വാറുവിളാകത്തുവീട്ടിൽ രഞ്ജിത്തി(27)നാണ് പ്രതി. പ്രതി 40000 രൂപ പിഴയായും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കവിതാ ഗംഗാധരൻ വിധിച്ചു.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 58കാരിയെ രാത്രി 11 മണിയ്ക്ക് വീടിന്റെ പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ട രഞ്ജിത്ത്. പൊഴിയൂർ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലും പ്രതിയുടെ പേരുണ്ട്.
ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ തുണി കുത്തിത്തിരുകിയശേഷമാണ് പീഡിപ്പിച്ചത്. സംഭവശേഷം അയൽവാസിയുടെ വീട്ടിലാണ് പീഡനത്തിനിരയായ സ്ത്രീ അഭയംപ്രാപിച്ചത്. പൊഴിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.
Post a Comment