തക്കാളി പനിയുടെ പുതിയ വകഭേദം പല സംസ്ഥാനങ്ങളിലെയും കുട്ടികൾക്കിടയിൽ ഭീതി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് തക്കാളി പനി അഥവാ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്.
പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ഇതൊരു സാധാരണ പകർച്ചവ്യാധിയാണ്. കൂടുതലും ഒന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിടുന്നു. ആദ്യം കേരളം, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തത്. 2022 മെയ് 6 ന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി കണ്ടെത്തിയത്.
വൈറൽ അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നതിനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് വ്യാപിക്കുന്നത് തടയുന്നതിനും കേരള ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. സെപ്തംബറിൽ, അസമിൽ നൂറിലധികം തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ദിബ്രുഗഡ് ജില്ലയിലെ രണ്ട് സ്കൂളുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഉത്തർപ്രദേശ്, തമിഴ്നാട് സർക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതിർന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതർ പറഞ്ഞു. ഇത് വൈറൽ രോഗങ്ങളുടെ യുഗത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധൻ ഭാവുക് ധിർ പറഞ്ഞു.
വൈറസ് ശരീരത്തിൽ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ക്ഷീണം, തൊണ്ട വേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, ശരീര വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
Post a Comment