ദില്ലി: മൗലാനാ ആസാദ് ഫെല്ലോഷിപ്പ് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് ദില്ലിയിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകരെ കാണാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി. ദില്ലിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ എംപി പൊലീസ് നടപടിയെയും കേന്ദ്രസർക്കാരിന്റെ ഫെല്ലോഷിപ്പ് പിൻവലിച്ച തീരുമാനത്തെയും ശക്തമായ ഭാഷയിൽ വിമർശിച്ചു.
വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായി എംപി പറഞ്ഞു. വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത നടപടി തെറ്റായി പോയി. ഭാവി സംബന്ധിച്ച പ്രശ്നങ്ങൾക്ക് എതിരെ സമാധാനപരമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ന്യൂനപക്ഷ പദ്ധതികൾ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം. ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകുമെന്നും എംപി പറഞ്ഞു.
ഇന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് നൽകിയിരുന്ന ആറ് സ്കോളർഷിപ്പുകൾ പിൻവലിച്ചതായി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. സമരക്കാരെ ദില്ലിയിലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്തതായി എസ്എഫ്ഐ നേതാക്കൾ ആരോപിച്ചിരുന്നു.
Post a Comment