തിരുവനന്തപുരം: മുസ്ലിം ലീഗ് വർഗീയകക്ഷിയല്ലെന്ന സിപിഎമ്മിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കാനം രാജേന്ദ്രന് ഇഷ്ടപ്പെടാത്തത് ലീഗ് വന്നാൽ മുന്നണിയിലെ രണ്ടാംസ്ഥാനം പോകും എന്നു കരുതിയാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് സിപിഎമ്മിന്റെ മാത്രം അഭിപ്രായമല്ല, കേരളത്തിന്റെ മുഴുവൻ അഭിപ്രായമാണ്. ആരെങ്കിലും നല്ലതു പറഞ്ഞാൽ നിഷേധിക്കേണ്ട കാര്യം ലീഗിനില്ലെന്നും സാദിഖലി തങ്ങൾ അഭിമുഖത്തിൽ പറഞ്ഞു.
ലീഗിനെ എല്ലാവർക്കും ആവശ്യമാണ്. എന്നാൽ ലീഗിന് എല്ലാവരെയും ഉൾക്കൊള്ളാനാകില്ല. എൽഡിഎഫിലേക്ക് ലീഗിനെ ആരും ക്ഷണിച്ചിട്ടില്ല. ലീഗ് മുന്നണി മാറാനുള്ള രാഷ്ട്രീയസാഹചര്യവുമില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തുക തന്നെയാണു ലക്ഷ്യം. എന്നാൽ, ദേശീയതലത്തിൽ ഫാഷിസത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. മതനിരപേക്ഷ കാഴ്ചപ്പാടുള്ള കോൺഗ്രസും സിപിഎമ്മും ഇക്കാര്യത്തിൽ ഒന്നിച്ചുനിൽക്കണം- മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഭരണമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത പാർട്ടിയൊന്നുമല്ല ലീഗ്. എന്നാൽ എക്കാലത്തും പ്രതിപക്ഷത്തിരിക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. ആർഎസ്എസ് അനുകൂലിയായ ഗവർണറെ മുസ്ലിം ലീഗ് ശക്തമായി എതിർക്കും. മുസ്ലിം സംഘടനകളെ പിണറായി സർക്കാർ പലരീതിയിലും പ്രലോഭിപ്പിക്കുകയാണ്. എന്നാൽ വഖഫ് ബോർഡ് വിഷയത്തിൽ ഉൾപ്പെടെ മുസ്ലിം ലീഗ് പറഞ്ഞിടത്താണ് കാര്യങ്ങൾ വന്നുനിന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Post a Comment