Join News @ Iritty Whats App Group

ഇരിട്ടി കല്ലുമുട്ടിയിൽ കുടുംബത്തെ പൂട്ടിയിട്ട് കവർച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ ; ഇരിട്ടി പോലീസ് പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നും

ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം കല്ലുമുട്ടിയിൽ ഗൃഹനാഥനെ പൂട്ടിയിട്ട് വീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർച്ച നടത്തി കടന്നുകളഞ്ഞ മോഷ്ടാവിനെ ഇരിട്ടി പോലീസ് തമിഴ്‌നാട്ടിൽ നിന്നും സാഹസികമായി പിടികൂടി. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച തമിഴ്‌നാട് രാമനാഥപുരം പറമ്പകുടി സ്വദേശി രാജൻ എന്ന മാധവ (50) നെയാണ് ഇരിട്ടി പോലീസ് തമിഴ്‌നാട്‌ പോലീസിന്റെ സഹായത്തോടെ പിടികൂടി അറസ്റ്റ് ചെയ്തത്. 
ഇരിട്ടിയിലെ സഹകരണ സ്ഥാപനത്തിലെ ജീവനക്കാരൻ കല്ലുമുട്ടിയിലെ പി. ഷിനുവിന്റെ വീട്ടിലാണ് ഒരാഴ്ച മുൻപ് മോഷണം നടത്തിയത്. ഷിനുവിനേയും കുടുംബത്തെയും പൂട്ടിയിട്ട് വീടു കുത്തിത്തുറന്ന് എട്ടര പവൻ സ്വർണ്ണാഭരണങ്ങളും നാണയങ്ങളും കവരുകയായിരുന്നു. കല്ലുമുട്ടിയിലെ വാടക വീട്ടിൽ ഓഫിസ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തെ പുറത്തു നിന്നും പൂട്ടി മുൻ വശത്തെ വാതിലിന്റെ പുട്ടു തകർത്ത് അകത്ത് കയറി സെൻട്രൽ ഹാളിലെ അലമാര കുത്തിത്തുറന്ന് 5 പവൻ തൂക്കം വരുന്ന താലിമാല, 2 സ്വർണ്ണവള, ഒരു ജോഡി കമ്മൽ, മോതിരം എന്നിവയാണ് കവർന്നത്. 
കവർച്ചയ്ക്ക് ശേഷം വീടിന്റെ പിറകുവശത്തെ വാതിൽ തുറന്ന് പിറകുവശത്തുകൂടി മെയിൻ റോഡിൽ എത്തിയാണ് രക്ഷപ്പെട്ടത്. ഓഫീസ് മുറിയുടെ ജനൽ വാതിൽ തുറന്നിട്ടതുകൊണ്ടാണ് കുടുംബം ഓഫീസ് മുറിയിലാണ് കിടന്നതെന്ന് മോഷ്ടാവിന് മനസിലാക്കാൻ കഴിഞ്ഞതും പുറത്തുനിന്നും പൂട്ടിയതും. ഇരിട്ടി സി ഐ കെ. ജെ. ബിനോയിയുടെയും പ്രിൻസിപ്പൽ എസ് ഐ എം.പി. ഷാജിയുടേയും നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടാനായത്. വിരലടയാള വിദ്ഗരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്‌നാട്ടിലാണെന്ന് കണ്ടെത്തിയത്. തമിഴ്‌നാട് ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മോഷണകാര്യം സമ്മതിച്ചു. മോഷ്ടാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ തിരുവന്തപുരത്തെ ഒരുകടയിൽ വില്പ്പന നടത്തിയതായും കണ്ടെത്തി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group