കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ വിമാനം തകരാറിലായപ്പോൾ കൊച്ചിയിൽ പിടിയിലായി.മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്.
ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ ഇയാൾ അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണം ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ടു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി സുരക്ഷാ ഹാളിൽ വിശ്രമിക്കാനനുവദിച്ചു.
ശേഷം സ്‌പൈസ്‌ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ താൻ പിടിക്കപ്പെടുമോയെന്ന ഭയം സമദിന് തോന്നി. തുടർന്ന് ഇയാൾ സ്വർണം ശുചി മുറിയില്‍ ഉപേക്ഷിക്കുന്നതിനു വേണ്ടി അരക്കെട്ടിൽ നിന്നും ബാഗേജിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സി.ഐ.എസ്.എഫുകാരിൽ സംശയമുളവാക്കി.
പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി ദേഹാപരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിലേക്കു മാറ്റിയ സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏതാണ്ട് 70 ലക്ഷത്തിലേറെ രൂപ വിലവരും. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു.
Post a Comment