Join News @ Iritty Whats App Group

വിഴിഞ്ഞത്ത് വൻ സംഘർഷം; പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും നടത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ലാത്തിച്ചാർജ് നടത്തി പൊലീസ്. പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. ഇന്ന് വൈകിട്ടോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ 9 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം. വിഴിഞ്ഞം സമരക്കാർക്കുനേരെ ഇതാദ്യമായാണ് പൊലീസ് ബലപ്രയോഗവും ലാത്തിച്ചാർജും നടത്തുന്നത്.

പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻപോലും പ്രതിഷേധക്കാർ അനുവദിച്ചില്ല. പരിക്ക് പറ്റിയ ചില പോലീസുദ്യോഗസ്ഥർ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളിൽ തന്നെ തുടർന്നു. ഇവരെ പുറത്ത് ഇറങ്ങാൻ അനുദിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞിടുകയും ചെയ്തു.

അതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എസിവി പ്രാദേശിക റിപോർട്ടർ ഷെരീഫ് എം ജോർജിന് മർദ്ദനമേറ്റു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിൻ്റെ മൊബൈലും നശിപ്പിച്ചു. ഒരു മാസം മുൻപും ഇദ്ദേഹത്തെ സമരക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷെരീഫ് എം ജോർജിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Also Read- വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തു; ഒമ്പത് പൊലീസുകാർക്ക് പരിക്ക്

സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മൊബൈലിൽ സംഘർഷമാവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെയും കൈയ്യേറ്റം ഉണ്ടായിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽനിന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് ആളുകൾ എത്തുന്നുണ്ട്.

അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസുകാർ സ്റ്റേഷൻ ഉള്ളിൽ തന്നെ തുടരുകയാണ്. സിറ്റി, റൂറൽ മേഖലകളിൽ നിന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group