Join News @ Iritty Whats App Group

കൊളീജിയം ശുപാര്‍ശ ചെയ്ത കേരള ഹൈകോടതി ജഡ്ജിമാരുടെ ഫയല്‍ മടക്കി; രാജ്യത്ത് ആദ്യമായി അസാധാരണ നീക്കം


സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ അസാധാരണ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഹൈകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ പേരുകളുള്ള 20 ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ മടക്കിയച്ചു. കേരള ഹൈകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്ത രണ്ട് പേരുകള്‍ ഉള്‍പ്പെടുന്ന ഫയലുകളാണ് കേന്ദ്രം മടക്കിയത്. കൊളീജിയം രണ്ടാമതും കേന്ദ്ര സര്‍ക്കാരിന് അയച്ച ശുപാര്‍ശയാണ് കേന്ദ്ര നിയമ മന്ത്രാലയം തിരിച്ചയച്ചത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം രണ്ടാമതും ശുപാര്‍ശ അയച്ചാല്‍ അംഗീകരിക്കണം എന്ന മാനദണ്ഡമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഇതു ആദ്യമായി തെറ്റിച്ചുകൊണ്ടാണ് കേന്ദ്ര നിയമ മന്ത്രാലയം ശുപാര്‍ശ മടക്കിയത്.

നവംബര്‍ 25നാണ് ഫയലുകള്‍ തിരിച്ചയത്. ജഡ്ജി നിയമനത്തിനായി കൊളീജിയം നിര്‍ദേശിച്ച പേരുകളില്‍ കേന്ദ്ര സര്‍ക്കാറിന് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയാണ് ഫയറുകള്‍ മടക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 പേരുകളില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. 9 പേര്‍ കൊളീജിയം മുന്‍പു പലവട്ടം ശുപാര്‍ശ ചെയ്തവരുമുണ്ട്. സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കൃപാലിന്റെ നിയമന ശിപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ തള്ളി.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി.എന്‍. കിര്‍പാലിന്റെ മകനാണു സൗരഭ് കിര്‍പാല്‍. അഞ്ച് വര്‍ഷത്തോളമായി ഇയാളുടെ നിയമനം കേന്ദ്രം തീരുമാനമെടുക്കാതെ നീട്ടുന്നത്. ഡല്‍ഹി ഹൈകോടതി ജഡ്ജിയായാണ് ഇദ്ദേഹത്തെ ശിപാര്‍ശ ചെയ്തിരുന്നത്. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന വ്യക്തമാക്കുകയും സ്വവര്‍ഗാനുരാഗികള്‍ക്കായി നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് കൃപാല്‍. ഇക്കാരണത്താലാണ് കേന്ദ്രം തന്റെ നിയമനം തടയുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നുഒ.

ജഡ്ജിമാരുടെ നിയമനത്തിലുള്ള കൊളീജിയം ശിപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തുന്നതില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുപ്രിം കോടതി കൊളീജിയം നിര്‍ദേശിച്ച 11പേരുകളില്‍ കേന്ദ്രം തീരുമാനമെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ച കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. മന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു, ദടപടിയില്‍ കടുത്ത അതൃപ്തിയുണ്ടെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി തന്നെ തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് ജസ്റ്റിസുമാരായ എസ്‌കെ കൗളും എഎസ് ഓക്കയും അടങ്ങുന്ന ബെഞ്ച് താക്കീത് ചെയ്തു.

ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്തുകൊണ്ടാണ് കിരണ്‍ റിജിജു കൊളീജിയത്തെ വിമര്‍ശിച്ചു സംസാരിച്ചത്. ”കൊളീജിയത്തിന്റെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് പറയരുത്. അങ്ങനെയാണെങ്കില്‍ പിന്നെ ശുപാര്‍ശകള്‍ നല്‍കാതിരുന്നാല്‍ പോരെ, കോടതികള്‍ തന്നെ എല്ലാം ചെയ്താല്‍ മതിയല്ലോ എന്നാണ് റിജിജു പറഞ്ഞത്.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് ആര്‍ക്കും ആക്ഷേപിക്കാന്‍ കഴിയില്ല. കൊളീജിയം അയക്കുന്ന ശുപാര്‍ശകളിലെല്ലാം സര്‍ക്കാര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കരുത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയൂ. മറ്റൊരു മികച്ച സംവിധാനം വരുന്നതുവരെ കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രം മാനിക്കുമെന്നും അദേഹം പറഞ്ഞിരുന്നു.

ഉന്നത പദവി കൈയാളുന്ന ഒരാളില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പാടില്ലായിരുന്നെന്നുംവെന്നും സുപ്രീംകോടതി പറഞ്ഞു. കൊളീജിയം ശുപാര്‍കളില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ച് നേരത്തെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കണം. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമം സുപ്രീം കോടതി റദ്ദാക്കിയതിനു ശേഷമാണ് കൊളീജിയം ശുപാര്‍ശകള്‍ നടപ്പാക്കുന്നതു വൈകാന്‍ തുടങ്ങിയതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. എന്‍ജെഎസി റദ്ദാക്കിയത് സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ കൊളീജിയം സംവിധാനമാണ് നിലവില്‍ രാജ്യത്തെ നിയമം. അതനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group