Join News @ Iritty Whats App Group

മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്ക്: ഹർജികളിൽ സുപ്രീം കോടതി നാളെ വീണ്ടും വാദം കേൾക്കും


ദില്ലി: മീഡയവൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി നാളെ വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും വാദം കേൾക്കുക. കേബിൾ ടെലിവിഷൻ നെറ്റ്വർക് ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന മീഡിയ വൺ ചാനൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ചാനലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെപറഞ്ഞു.

ദേശസുരക്ഷയുടെ പേര് പറഞ്ഞു സീൽ ചെയ്ത കവറിൽ നൽകിയിരിക്കുന്ന രേഖകളിലെ കാര്യങ്ങൾ ഹർജിക്കാർക്ക് വ്യക്തമല്ലെന്നും സീൽ ചെയ്ത കവറിൽ സർക്കാർ രേഖകൾ സമർപ്പിക്കുമ്പോൾ കോടതിക്ക് പോലും മുൻവിധിയോടെ ഇടപെടാൻ സാഹചര്യം ഒരുങ്ങുമെന്നും ദവെ വാദിച്ചു. ചാനലിലെ ഏതെങ്കിലും പരിപാടിയിലെ ഉള്ളടക്കം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പരിപാടിയാണ് വിലക്കേണ്ടതെന്നും ഹർജിക്കാർക്കായി അഭിഭാഷകർ വാദിച്ചു.  

ലൈസൻസ് പുതുക്കുന്നതിന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ ക്ലീയറൻസ് ആവശ്യമില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസിൽ നാളെയും വിശദമായ വാദം തുടരാനാണ് സാധ്യത. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മീഡിയവണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേഷണം വിലക്കെന്നുമായിരുന്നു നേരത്തെ കേന്ദ്രസർക്കാർ വാദിച്ചത്. ചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാർച്ച് 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി സംപ്രേഷണം തല്‍ക്കാലത്തേക്ക് തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാ‍ർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. എന്നാൽ ഇതിന് പിന്നാലെ മീഡിയാവൺ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group