Join News @ Iritty Whats App Group

നാട്ടുകാരുടെ എതിര്‍പ്പ് തടസമായി; എങ്ങുമെത്താതെ മട്ടന്നൂരിലെ ദ്രവമാലിന്യ സംസ്‌ക്കരണ പ്ലാന്റ്

മട്ടന്നൂർ: ദ്രവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള മട്ടന്നൂര്‍ നഗരസഭയുടെ നീക്കം എങ്ങുമെത്തിയില്ല.

കല്ലൂരിലാണ് മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പദ്ധതിക്കായി നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് പ്രദേശവാസികളുടെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെ തുടര്‍നടപടികള്‍ നിലയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ നഗരസഭാ ബഡ്ജറ്റില്‍ രണ്ടു കോടി രൂപ കൂടി ദ്രവമാലിന്യ പ്ലാന്റിനായി മാറ്റിവെച്ചിരുന്നു.മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് പിന്നിലുള്ള നഗരസഭയുടെ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് കൂടി ഉപയോഗപ്പെടുത്തി കല്ലൂരില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. സ്ഥലപരിമിതി കൂടി കണക്കിലെടുത്താണ് പദ്ധതി കല്ലൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
സ്വകാര്യ എജന്‍സിയാണ് പ്ലാന്റിനുള്ള പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. പൊലീസ് സ്‌റ്റേഷന് സമീപം ഇതിനായി മണ്ണുപരിശോധന നടത്തുകയും അധികൃതര്‍ പലതവണ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നഗരത്തില്‍ നിന്ന് ഒഴുക്കിവിടുന്ന മാലിന്യം സമീപപ്രദേശമായ ചെക്കിയോട്ടുവയലില്‍ കെട്ടിക്കിടക്കുന്നത് അവിടത്തുകാര്‍ക്ക് ദുരിതമായിരുന്നു.കിണറിലെ വെള്ളമുള്‍പ്പടെ മലിനമായതോടെ നാട്ടുകാര്‍ പലതവണ പ്രതിഷേധവുമായി രംഗത്തെത്തി. ഇതെ തുടര്‍ന്നാണ് ദ്രവമാലിന്യ പ്ലാന്റ് സ്ഥാപിച്ച്‌ പ്രശ്‌നം പരിഹാരിക്കാന്‍ നഗരസഭ ശ്രമം തുടങ്ങിയത്. ചില ഹോട്ടലുകളും സ്ഥാപനങ്ങളും നിയമം ലംഘിച്ച്‌ പൊതു ഓവുചാലിലേക്ക് മലിനജലം ഒഴുക്കുന്നത് ആരോഗ്യവിഭാഗം മുമ്ബ് പിടികൂടിയിരുന്നു.

ഉറവിട മാലിന്യസംസ്കരണവും പരിഗണനയില്‍

എല്ലായിടത്തെയും മാലിന്യം പ്ലാന്റിലെത്തിച്ച്‌ സംസ്‌ക്കരിക്കുന്നതിന് പകരം അതാത് ഉറവിടങ്ങളില്‍ തന്നെ മാലിന്യസംസ്‌ക്കരണം നടത്താനുള്ള പദ്ധതിയും നഗരസഭയുടെ പരിഗണനയിലുണ്ട്.

ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ മുന്നോട്ടുവച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group