Join News @ Iritty Whats App Group

പ്ലസ് വൺ വിദ്യാർഥിനിയ്ക്ക് പീഡനം; മുഖ്യപ്രതിയായ അധ്യാപകനൊപ്പം പ്രിൻസിപ്പലടക്കം രണ്ട് അധ്യാപികമാർ കൂടി അറസ്റ്റിൽ

കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിലായി. പ്രിൻസിപ്പൽ ശിവകല, അധ്യാപികയായ ശൈലജ, അധ്യാപകൻ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചതിനാണ് പോക്സോ ആക്ട് പ്രകാരം മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ കിരൺ എൻ തരുൺ നേരത്തെ തമിഴ്നാട്ടിലെ ബന്ധുവീട്ടിൽനിന്ന് അറസ്റ്റിലായിരുന്നു.
കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അധ്യാപകനായ കിരൺ, പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ലൈംഗികച്ചുവയോടെ സംസാരിച്ച അധ്യാപകൻ, കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. കലോത്സവത്തിൽ പങ്കെടുപ്പിച്ചശേഷം അധ്യാപകന്‍റെ ഉത്തരവാദിത്വത്തിൽ കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കാമെന്ന ഉറപ്പിലാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് വിട്ടത്.

എന്നാൽ തിരികെ വരുന്നവഴി വാഹനത്തിൽ വെച്ച് അധ്യാപകൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നൽകുകയായിരുന്നു. അതിനിടെ അധ്യാപകന്‍ ഒളിവില്‍പോയിരുന്നു.

തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്. നാഗർകോവിലിലുള്ള ബന്ധുവിന്‍റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group