Join News @ Iritty Whats App Group

ഓണ്‍ലൈന്‍ ഗെയിമിംഗിന് 28% ജിഎസ്ടി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം


ഓൺലൈൻ ഗെയിമിംഗ് സർവീസുകൾക്ക് 28 ശതമാനം നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ ഓൺലൈൻ ഗെയിമുകൾക്ക് 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. ജിഎസ്ടി തുക കണക്കാക്കുന്നതിനായി ഒരു പരിഷ്കരിച്ച ഫോർമുല നിർദേശിക്കാനും സാധ്യതയുണ്ട്. ഗെയിമിംഗിൽ നിന്നുള്ള മൊത്ത വരുമാനത്തിനാണ് നികുതി ചുമത്തുന്നത്.

ഓൺലൈൻ ഗെയിമിംഗിന് ജിഎസ്ടി 28 ശതമാനം ഏർപ്പെടുത്തണമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അധ്യക്ഷനായ മന്ത്രിമാരുടെ സംഘം ജൂണിൽ ജിഎസ്ടി കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് പുനഃപരിശോധിക്കണണെന്ന് കൗൺസിൽ സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാരുടെ സംഘം അറ്റോര്‍ണി ജനറലിനെ സമീപിക്കുകയും ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തിലെ വിവിധ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

‘demerit goods’ എന്ന വിഭാ​ഗത്തിലാണ് ഓൺലൈൻ ​ഗെയിമിം​ഗ് ഉൾപ്പെടുന്നതെന്നും അതിനാൽ 28 ശതമാനം നികുതി ഏർപ്പെടുത്തണം എന്നുമായിരുന്നു മന്ത്രിമാരുടെ സമിതിയുടെ ആവശ്യം. ഉപഭോക്താക്കൾക്ക് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയും അനാരോഗ്യകരമായതും സാമൂഹികമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായി കണക്കാക്കുന്ന ഒരു ചരക്ക് അല്ലെങ്കിൽ സേവനമാണ് ‘demerit goods’ എന്ന വിഭാ​ഗത്തിൽ പെടുന്നത്.

തമിഴ്നാട് ധനമന്ത്രി പളവിവേൽ ത്യാഗ രാജൻ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ഗുജറാത്ത് ധനമന്ത്രി കനുഭായ് ദേശായി, ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് കുമാർ ഖന്ന, തെലങ്കാന ധനമന്ത്രി ടി ഹരീഷ് റാവു, ഗോവ വ്യവസായ മന്ത്രി മൗവിൻ ഗോഡിഞ്ഞോ എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ച മന്ത്രിമാരുടെ സമിതിയിൽ ഉള്ളവർ. ഓൺലൈൻ ​ഗെയിമിൽ പങ്കെടുക്കുന്നയാളില്‍ നിന്ന് ഈടാക്കുന്ന മുഴുവന്‍ തുകയ്ക്കു മേലും ജിഎസ്ടി ചുമത്തണമെന്ന് മന്ത്രിമാരുടെ സംഘം ജൂണില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതോടെ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ഗെയിമിംഗ് ഇന്ത്യയില്‍ കുതിച്ചുയര്‍ന്നിരുന്നു. ഓൺലൈൻ ഗെയിമിംഗ് മേഖല 2021 ലെ 13,600 കോടി രൂപയിൽ നിന്ന് 2024-25 ഓടെ 29,000 കോടി രൂപ വരുമാനമുണ്ടാക്കന്ന വ്യവസായമായി വളരുമെന്ന് കെ‌പി‌എം‌ജി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇക്കഴിഞ്ഞ ജൂലൈയിൽ പാലക്കാട് എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നിൽ ഓൺലൈൻ ​ഗെയിമിങ്ങ് ആണെന്ന് കണ്ടെത്തിയിരുന്നു. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനായ യു.അമർത്യ ആണ് മരിച്ചത്. പാലക്കാട് ഭാരത്‌ മാതാ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഒഴിവുസമയങ്ങളിൽ കുട്ടി പതിവായി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെ മരിച്ചതാകാമെന്ന് സംശയിക്കുന്നതായി ബന്ധുക്കളും രക്ഷിതാക്കളും പോലീസിന് മൊഴി നൽകിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group