Join News @ Iritty Whats App Group

രണ്ട് വർഷം മുമ്പ് കാണാതായ പെൺകുട്ടിയുടെ അസ്ഥികൂടം കാമുകന്റെ കിടപ്പറയിൽ, കൊന്ന് കുഴിച്ചുമൂടാൻ സഹായിച്ചത് പിതാവ്

ആഗ്ര : രണ്ട് വർഷം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടം കാമുകന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ഫിറോസാബാദിലെ കാമുകന്റെ വീട്ടിൽ കുഴിച്ചുമൂടിയ മൃതദേഹത്തിന്റെ അസ്ഥികൂടം ആണ് പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സംഭവത്തിൽ കാമുകൻ ഗൗരവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച പെൺകുട്ടി ഖുശ്ബു 2020 ൽ വീട് വിട്ടിറങ്ങുകയായിരുന്നു.

എന്നാൽ കുടുംബത്തിന്റെ മാനം പോകുമെന്ന് ഭയന്ന് കാമുകനും കുടുംബവും ഖുശ്ബുവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിടുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം കാമുകനെ പിടികൂടിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് ഖുശ്ബുവിന്റെ അസ്ഥികൂടം കണ്ടെത്തി. അതേസമയം കാണാതായ മകളെ ഇത്രയും കാലം തിരയുകയായിരുന്നു ഖുശ്ബുവിന്റെ മാതാപിതാക്കൾ. 

ഖുശ്ബു സ്വന്തം വീട് വിട്ട് ഇറങ്ങി വന്നുവെന്നും എന്നാൽ തങ്ങളുടെ വീട്ടിൽ താമസിപ്പിക്കാൻ തയ്യാറായില്ലന്നും പ്രതികൾ സമ്മതിച്ചു. 2020 നവംബർ 23 ന് ഒരു പെൺകുട്ടിയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്തതായി സിർസഗഞ്ച് സർക്കിൾ ഓഫീസർ (സിഒ) പറഞ്ഞു. അവരുടെ അന്വേഷണത്തിൽ ഗൗരവുമായി പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തി. പെൺകുട്ടിയെ ഗൌരവ് തട്ടിക്കൊണ്ടുപോയതാകുമെന്നാണ് പൊലീസ് അടക്കം കരുതിയിരുന്നത്.

പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ പ്രതികളെ കണ്ടെത്താത്ത കേസുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് ഈ കേസിന്റെ അന്വേഷണം പുനരാരംഭിച്ചത്. വർഷങ്ങൾക്ക് ശേഷം ഗൗരവിനെ കണ്ടെത്തിയ പൊലീസ് ഇയാളെയും പിതാവിനെയും അറസ്റ്റ് ചെയ്തു. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഖുശ്ബുവിനെ വീട്ടിലാണ് കുഴിച്ചിട്ടതെന്ന് ഗൗരവ് സമ്മതിച്ചു.

പെണ്‍കുട്ടിയെ ഗൌരവാണ് ഇരുചക്രവാഹനം ഓടിക്കാന്‍ പഠിപ്പിച്ചിരുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയമായി. എന്നാല്‍ ഗൗരവിന്റെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഗൌരവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Post a Comment

Previous Post Next Post
Join Our Whats App Group