Join News @ Iritty Whats App Group

ലഹരി കടത്തിന് വിലങ്ങ്: ജയിലുകളില്‍ ബോഡി സ്കാനറും ഡ്രോണും



കണ്ണൂര്‍: ലഹരി കടത്തും ഉപയോഗവും വ്യാപകമായതോടെ ഇടനിലക്കാരായ തടവുകാരെ നിരീക്ഷിക്കാന്‍ ഡ്രോണും,ദേഹപരിശോധനയ്ക്ക് ബോഡി സ്കാനറും അടക്കമുള്ള ഉപകരണങ്ങള്‍ ജയിലുകളില്‍ സ്ഥാപിക്കുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ കണ്ണൂര്‍,വിയ്യൂര്‍,പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലായിരിക്കും ഇവ സ്ഥാപിക്കുക.മൊബൈല്‍ ജാമര്‍,അത്യാധുനിക സംവിധാനങ്ങളുള്ള സി.സി.ടി.വി എന്നിവയും സ്ഥാപിക്കും. 

ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് 300 മൊബൈല്‍ ഫോണുകളും,വന്‍തോതില്‍ നിരോധിത വസ്തുക്കളും പിടികൂടിയിരുന്നു.കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മേശവലിപ്പില്‍ നിന്ന് 9 ലക്ഷം രൂപ മോഷണം പോയതിനും ഇതുവരെ തുമ്ബുണ്ടാക്കാനായിട്ടില്ല.മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ഇരുന്നൂറോളം തടവുകാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്.ഇവരുടെ അച്ചടക്ക ലംഘനം ജയില്‍ ജീവനക്കാര്‍ക്കും ഭീഷണിയാണ്.പരോള്‍ കഴിഞ്ഞു വരുന്ന തടവുകാര്‍ക്ക് ദേഹപരിശോധന നടത്തുന്ന സംവിധാനമില്ലാത്തതും ജയിലുകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു.

4 ജി ജാമര്‍

25 ലക്ഷം രൂപ മുടക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2010ല്‍ സ്ഥാപിച്ച മൊബൈല്‍ ജാമറുകള്‍ തടവുകാര്‍ ഉപ്പിട്ട് കേടു വരുത്തിയിരുന്നു.ആദ്യഘട്ടത്തില്‍ ജയില്‍ പരിസരത്ത് റെയ്ഞ്ച് കിട്ടിയിരുന്നില്ല.എന്നാല്‍ നാല് മാസം മാത്രമായിരുന്നു ഇതിന് ആയുസ്സ്.ജാമര്‍ നശിച്ചപ്പോള്‍ ഫോണ്‍ വിളി അണ്‍ലിമിറ്റഡായി.നേരത്തെ 2ജി ജാമറാണ് സ്ഥാപിച്ചിരുന്നത്. ഇനി സ്ഥാപിക്കുന്നത് 4ജി ജാമറാണ്.

മേലാളര്‍ക്കെതിരെ

നടപടിക്ക് ശുപാര്‍ശ


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞമാസം മൂന്നു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കി.സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച കാണിച്ചെന്നാണ് ആരോപണം.

Post a Comment

Previous Post Next Post
Join Our Whats App Group