പാദസരം മോഷ്ടിക്കാൻ വയോധികയുടെ കാലുകൾ അറുത്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മോഷണശ്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജയ്പൂരിലെ ഗൽട്ട ഗേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജമുനാദേവി എന്ന സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറ് വയസ്സിന് മുകളിൽ പ്രായം വരുന്ന ജമുനാദേവിയുടെ കാലുകൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. പാദസരങ്ങൾ കവർന്നെടുക്കാനായി കാലുകൾ മുറിച്ചു മാറ്റുകയായിരുന്നു.
മാല കവർന്നെടുക്കാനുള്ള ശ്രമത്തിനിടയിൽ ജമുനാദേവിയുടെ കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജമുനാദേവിയും മകൾ ഗംഗാദേവിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കവർച്ചാ സമയത്ത് ജമുനാദേവി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മകൾ ക്ഷേത്ര ദർശനത്തിന് പോയിരിക്കുകയായിരുന്നു. ഇത് അറിയുന്നവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.
കട്ടിലിൽ നിന്നും അക്രമികൾ ജമുനാദേവിയെ വലിച്ചിഴച്ച് കുളിമുറിയിൽ എത്തിച്ച ശേഷമാണ് ക്രൂരമായ രീതിയിൽ കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മുറിച്ചു മാറ്റപ്പെട്ട കാലുകളും ഇതിനായി ഉപയോഗിച്ച ആയുധവും കുളിമുറിയിൽ നിന്ന് കണ്ടെത്തി.
അന്വേഷണം പുരോഗമിക്കുകയാണെന്നും നിരവധി തെളിവുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
ഗംഗാദേവിയുടെ മകളാണ് ജമുനാദേവിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post a Comment