Join News @ Iritty Whats App Group

അയ്യൻകുന്നിലെ റീസർവേ പ്രശ്നം - കൈവശ സ്ഥലത്തിന് രേഖകൾ ഉള്ളവർക്ക് സ്ഥലം നഷ്ടപ്പെടില്ലെന്ന് മന്ത്രിമാരുടെ യോഗം

ഇരിട്ടി: അയ്യൻകുന്ന് വില്ലേജിൽ നടക്കുന്ന റീസർവെയുടെ ഭാഗമായി ആറളം വില്ലേജ് പരിധിയിൽപെട്ട എടൂരിൽ മരാമത്ത് റോഡും ജനവാസ കേന്ദ്രങ്ങളും കടന്ന് അതിർത്തി കല്ലുകൾ സ്ഥാപിച്ചതിനെ തുടർന്നു 2 വർഷം ആയി തുടരുന്ന തർക്കം അടിയന്തരമായി പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ, റവന്യൂ മന്ത്രിമാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. ആധാരവും പട്ടയവും ഉൾപ്പെടെ ഉള്ളതും നികുതി അടയ്ക്കുന്നതുമായ കൈവശ സ്ഥലം പുഴ പുറംപോക്ക് ആക്കി കൈവശപ്പെടുത്തുന്ന സമീപനം ഉണ്ടാവില്ലെന്നു മന്ത്രിമാർ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി സർവേ ഡയറക്ടർ സാംബശിവറാവുവിനെ ചുമതലപ്പെടുത്തി. കലക്ടർ എസ്. ചന്ദ്രശേഖരനും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സർവേ ഡയറക്ടറെ സഹായിക്കും. 2 ആഴ്ചക്കകം ഇക്കാര്യത്തിൽ മന്ത്രിമാർക്ക് സർവേ ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണം. വെമ്പുഴ പുഴ തീരത്ത് എടൂർ മുതൽ വാളത്തോട് വരെ ഇരു തീരത്തും താമസിക്കുന്ന 100 ഓളം കുടുംബങ്ങളെയാണ് പ്രശ്നം പ്രതിസന്ധിയിലാക്കിയത്. സണ്ണി ജോസഫ് എംഎൽഎയും എടൂർ വെമ്പുഴച്ചാൽ കർമ സമിതിയും ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളും ആവശ്യപ്പെട്ടത് അനുസരിച്ചു ഇന്നലെ തിരുവനനന്തപൂരത്ത് റവന്യു, തദ്ദേശ ഭരണ മന്ത്രിമാരുടെ സാന്നിധ്യത്തിൽ എംഎൽഎ, കലക്ടർ, ഇരു പഞ്ചായത്ത് പ്രസിഡന്റുമാർ, ബന്ധപ്പെട്ട സർവേ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. രേഖകളിൽ ചേർത്ത പേരു മാത്രം കണക്കിലെടുത്ത് പുഴ എന്ന നിലയിൽ കണക്കാക്കരുതെന്നും ഇതു തോട് ആണെന്നും 200 മീറ്ററിൽ ഈ തോടിൽ 3 പാലങ്ങൾ ഉണ്ടെന്നും ശരാശരി 15 മീറ്റർ ആണു വീതി എന്നതു ഇതിനു തെളിവ് ആണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. രേഖകൾ ഉൾപ്പെടെ ഉള്ളവരുടെ കൈവശ സ്ഥലം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രിമാരായ കെ.രാജൻ, എം.ബി. രാജേഷ് എന്നിവർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ് (ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അ്യ്യൻകുന്ന്), അംഗങ്ങളായ സജി മച്ചിത്താന്നി, സുധാകരൻ, എടൂർ വെമ്പുഴച്ചാൽ കർമ സമിതി ഭാരവാഹി വി.കെ. ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group