Join News @ Iritty Whats App Group

ഓപറേഷന്‍ യെല്ലോ: കണ്ണൂർ ജില്ലയിൽ 351 റേഷന്‍ കാര്‍ഡുകള്‍ പിടികൂടി;എറ്റവും കൂടുതൽ ഇരിട്ടി താലൂക്കിൽ



കണ്ണൂർ: അനധികൃതമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരെ കുടുക്കി പൊതുവിതരണ വകുപ്പിന്റെ ഓപറേഷന്‍ യെല്ലോ.

പരിശോധനയില്‍ 351 മുന്‍ഗണന കാര്‍ഡുകള്‍ പിടികൂടി. അനര്‍ഹമായി റേഷന്‍ സാധനങ്ങള്‍ വാങ്ങിയതിന് 4,21,580 രൂപ പിഴയും ഈടാക്കി.

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക്, നീല എന്നീ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവെച്ചവരെ കണ്ടെത്താനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓപറേഷന്‍ യെല്ലോ. താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റേഷന്‍ ഇന്‍സ്പെക്ടര്‍മാരാണ് മുന്നറിയിപ്പില്ലാതെ വീടുകളിലെത്തി പരിശോധന നടത്തുന്നത്. 

ജില്ലയില്‍ കൂടുതല്‍ കാര്‍ഡുകള്‍ പിടികൂടിയത് ഇരിട്ടി താലൂക്കിലാണ്-136. തളിപ്പറമ്ബ് 79, തലശ്ശേരി 57, കണ്ണൂര്‍ 52, പയ്യന്നൂര്‍ 27 എന്നിങ്ങനെയാണ് താലൂക്കടിസ്ഥാനത്തിലുള്ള കണക്ക്. 182 മുന്‍ഗണന-പിങ്ക്, 119 സബ്സിഡി-നീല, 50 അന്ത്യോദയ അന്നയോജന-മഞ്ഞ എന്നീ കാര്‍ഡുകളാണ് ഇതിലുള്ളത്. 

അനര്‍ഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്നും പകരം അര്‍ഹരായവര്‍ക്ക് സബ്സിഡി കാര്‍ഡുകള്‍ അനുവദിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ കെ. അജിത്ത് കുമാര്‍ പറഞ്ഞു. 

മുന്‍ഗണന കാര്‍ഡ് പിഴയില്ലാതെ തിരിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ 2021 ജൂലൈ മാസം വരെ അവസരം നല്‍കിയിരുന്നു. അതിനുശേഷവും അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയവരില്‍നിന്നാണ് പിഴ ഈടാക്കിയത്. ഒരു കിലോ അരിക്ക് 40 രൂപ വില നിശ്ചയിച്ച്‌ ഒരു വര്‍ഷം വാങ്ങിയ സാധനങ്ങളുടെ തുകയാണ് ഈടാക്കുന്നത്. 

പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആഡംബര-ആദായ നികുതി അടക്കുന്നവര്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപന ജീവനക്കാര്‍, സര്‍വിസ് പെന്‍ഷന്‍കാര്‍, 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ ഫ്ലാറ്റോ സ്വന്തമായുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍, വിദേശത്തോ സ്വദേശത്തോ സ്വകാര്യ കമ്ബനിയിലോ പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ കുടുംബം എന്നിവര്‍ക്കാണ് മുന്‍ഗണന കാര്‍ഡിന് അര്‍ഹതയില്ലാത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group