തിരുവനന്തപുരം: ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച്ചയിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ തള്ളി പ്രതിഷേധിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയർ ഉത്തരവിട്ടത്.
Also Read- 'ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ? നല്ല വേഷത്തിലിരുന്ന് ഉണ്ണാൻ പാടില്ലേ? ഓണസദ്യ വിവാദത്തിൽ ജീവനക്കാർ
തങ്ങൾ നേരിട്ട അപമാനത്തിൽ മനംനൊന്ത് ചെയ്തതാണെന്നായിരുന്നു തൊഴിലാളികളുടെ വിശദീകരണം. പിന്നീട് ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നു. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു.
ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ ഭാഗം കേൾക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്.
Post a Comment