Join News @ Iritty Whats App Group

സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് കാരണമെന്ന് ധനമന്ത്രി


സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് പക്ഷേ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ബുദ്ധിമുട്ടിന് കാരണം. അത് മാധ്യമങ്ങള്‍ പറയണം. ബുദ്ധിമുട്ടെന്നാല്‍ ഖജനാവ് പൂട്ടുമെന്നല്ല, ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവരുമെന്ന് കരുതുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് നിയമപരമാണ്. ധനമന്ത്രി കൊട്ടാരക്കരയില്‍ പറഞ്ഞു.

കിറ്റും ബോണസും അടക്കമുളള ഓണച്ചിലവ് കഴിഞ്ഞതോടെ കേരളം നീങ്ങുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാകുമെന്നാണ് കരുതുന്നത്. അതോടെ ഈ മാസം അവസാനം എപ്പോള്‍ വേണമെങ്കിലും ട്രഷറി പൂട്ടാമെന്ന അവസ്ഥയിലാണ്. കടുത്ത ട്രഷറി നിയന്ത്രണവും ചിലവ് ചുരുക്കലുമില്ലങ്കില്‍ സംസ്ഥാനത്തിന് ദൈനം ദിന ചിലവ് പോലും നടത്താന്‍ കഴിയില്ലന്നാണ് റിപ്പോര്‍ട്ട്.

ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത്് 15,000 കോടി രൂപയാണ്. എന്ന് വച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി അധികം. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവയായിരുന്നു സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍. ഇതിനു പുറമേ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കി. വരുമാനം കാര്യമായില്ലാത്ത, ചെലവുകള്‍ മാത്രമുള്ള സര്‍ക്കാരിന് ഇത് താങ്ങാന്‍ കഴിയുന്നതല്ല.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വരുമാനം വലിയ തോതില്‍ കുറയുകയാണ്, ചിലവാകട്ടെ നാള്‍ക്ക് നാള്‍ കുതിച്ചുകയറുന്നു. കരാര്‍ അടിസ്ഥാനത്തിലുളള ആയിരക്കണക്കിന് നിയമനങ്ങള്‍ മുതല്‍ സൗജന്യ വിതരണങ്ങള്‍ വരെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നട്ടൊല്ലൊടിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ വരും നാളുകളില്‍ കടുത്ത സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ധനക്കമ്മി നികത്താനുള്ള ഗ്രാന്റില്‍ കുറവു വരുത്തിയതും കാരണം വരുമാനത്തില്‍ 23,000 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. ഇത് എങ്ങനെ നികത്തുമെന്ന കടുത്ത ആശങ്കയിലാണ് സര്‍ക്കാര്‍.

Post a Comment

Previous Post Next Post
Join Our Whats App Group