തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചു.ചെന്നൈയിലെത്തിയ മെഡിക്കൽ കോളേജ് പോലീസ് സംഘമാണ് പ്രതിയെ തിരുവനന്തപുരത്തെത്തിച്ചത്. ഇന്നലെ ചെന്നൈയിൽ തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ആദം അലിയുമായി ഇന്നലെ രാത്രി കേരളത്തിലേക്ക് തിരിച്ച പ്രത്യേക സംഘം ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൃത്യം നടന്ന മനോരമയുടെ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്താനാണ് നീക്കം.വിശദമായ ചോദ്യം ചെയ്യലും നടത്തും. കൊലപാതകത്തിനു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും എന്തായിരുന്നു കൊലപാതക കാരണം എന്നീ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
ബലാത്സംഗ ശ്രമമായിരുന്നു എന്ന സൂചനയുണ്ട്. കടന്നു പിടച്ചപ്പോൾ നിലവിളിച്ച് എതിർത്ത വീട്ടമ്മയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കഴുത്തിൽ കുത്തി പ്രതി മുറിവേൽപ്പിച്ചു. തുണി വായിൽ തിരുകുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷമാണ് തൊട്ടടുത്ത വസ്തുവിലെ കിണറ്റിൽ മൃതദേഹം തള്ളിയത്. കൊല്ലപ്പെട്ട മനോരമയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഏഴ് പവൻ സ്വർണം എവിടെ എന്നതിൽ വ്യക്തത വന്നിട്ടില്ല.
രണ്ടുമാസം മുൻപ് മാത്രമാണ് ആദം അലി മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്.
ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
Post a Comment