കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല കോടതിയിലേക്ക്. ഗവർണറുടെ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകാൻ കണ്ണൂർ സർവകലാശാല സിന്‍റിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിന്‍റിക്കേറ്റ് യോഗത്തിന്‍റെ തീരുമാനം.
കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്. 1996 ലെ കണ്ണൂർ സർവകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനമാണ് ഗവര്‍ണര്‍ ഇന്നലെ മരവിപ്പിച്ചത്. വി സി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
Post a Comment